തൃശൂർ: ജീവിത ദുരിതങ്ങളോട് പടവെട്ടി തോറ്റ വീട്ടമ്മയ്ക്കും മകൾക്കും ഇനി അടച്ചുറപ്പുള്ള പുതിയ വീട്ടിൽ അന്തിയുറങ്ങാം. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ ഇടപെടലോടെയാണ് തൃശൂർ വരടിയം അംബേദ്ക്കർ ഉന്നതിയിലെ ജെയ്‌സമ്മ മാത്യുവിനും എട്ടാം ക്ലാസുകാരി മകൾക്കും വിഷുപ്പുലരിയിൽ കൈനീട്ടമെത്തുന്നത്.
അന്ധയായ ജയ്‌സമ്മയും മകളും ലോട്ടറി വിറ്റാണ് ജീവിതം കഴിയുന്നത്. ഇവരുടെ ജീവിത ദുരിതത്തിന്റെ വാർത്ത കഴിഞ്ഞദിവസം ലണ്ടനിൽ വെച്ച് ശ്രദ്ധയിൽപ്പെട്ടതോടെ കുടുംബത്തിന് സഹായമെത്തിക്കുമെന്ന് എം.എ.യൂസഫലി ഉറപ്പ് നൽകി. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിഞ്ഞശേഷം ജയ്‌സമ്മയുടെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലത്ത് അടച്ചുറപ്പുള്ള വീട് പണിയാൻ എം.എ.യൂസഫലി നിർദ്ദേശം നൽകി.
ലുലു ഗ്രൂപ്പ് ഇന്ത്യ പ്രൊജക്ട് ഡയറക്ടർ ബാബു വർഗീസ്, ലുലു ഐ.ടി സൈബർ പാർക്ക് ഡയറക്ടർ ആൻഡ് സി.ഇ.ഒ അഭിലാഷ് വലിയ വളപ്പിൽ, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി.സ്വരാജ് എന്നിവരുടെ നേതൃത്വത്തിൽ ജയ്‌സമ്മയുടെ വീട് സന്ദർശിച്ച് നിലവിലെ അവസ്ഥ പരിശോധിച്ചു. കട്ടളയും ജനാലയും മേൽക്കൂരയും അടക്കം തകർന്നു വീഴാറായ നിലയിലാണ് വീടിന്റെ അവസ്ഥ. പുതിയ വീട് നിർമ്മാണം ഉടൻ തുടങ്ങുമെന്ന് ലുലു ഗ്രൂപ്പ് പ്രതിനിധികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |