കൊല്ലം: കഴിഞ്ഞ ദിവസം നടന്ന കൊല്ലം പൂരത്തിലെ കുടമാറ്റത്തിൽ ആർ.എസ്. എസ് സ്ഥാപക നേതാവായ ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയർത്തിയത് സ്വകാര്യവ്യക്തികൾ. തിരുവിതാംകൂർ ദേവസ്വം ബോർഡ് കൊല്ലം അസിസ്റ്റന്റ് കമ്മിഷണർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് കണ്ടെത്തൽ. ക്ഷേത്രോപദേശക സമിതിക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിപ്പോർട്ട് ദേവസ്വം ബോർഡ് അധികൃതർക്ക് കൈമാറി. തിങ്കളാഴ്ച ചേരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം വിഷയം ചർച്ച ചെയ്യും.
സംഭവത്തിൽ ഇരവിപുരം സ്വദേശി അനന്ദവിഷ്ണുവിന്റെ പരാതിയിൽ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. സംഘാടകരായ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉപദേശകസമിതി, കൊല്ലം പുതിയകാവ് ക്ഷേത്രം ട്രസ്റ്റ് എന്നിവർക്കെതിരെയാണ് കേസ്. പൂരത്തിൽ പുതിയകാവ് ക്ഷേത്രം അണിനിരത്തിയ കുടമാറ്റത്തിലാണ് ആർ.എസ്.എസ് നേതാവ് ഹെഡ്ഗേവാറിന്റെ ചിത്രവും ഉയർത്തിയത്. ക്ഷേത്രങ്ങൾ പോലുള്ള മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള ആഘോഷങ്ങളിലും മറ്റും രാഷ്ട്രീയ പാർട്ടികളുടെ ആശയങ്ങളോ, കൊടിതോരണങ്ങളോ ഉപയോഗിക്കാൻ പാടില്ലെന്ന ഹൈക്കോടതി നിർദ്ദേശം പാലിച്ചില്ലെന്നാണ് പരാതി. യൂത്ത് കോൺഗ്രസും ഡി.വൈ.എഫ്.ഐയും സംഭവത്തിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം കുടനിർമ്മാണം രഹസ്യസ്വഭാവത്തോടെയാണ് നടത്തുന്നതെന്നും പ്രദർശിപ്പിക്കുമ്പോൾ മാത്രമാണ് പൂരം കമ്മിറ്റി അറിയുന്നതെന്നുമാണ് ക്ഷേത്രം ഭാരവാഹികൾ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |