ന്യൂഡൽഹി : കാശ്‌മീരുമായുള്ള ഇസ്ലാമാബാദിന്റെ ബന്ധം കഴുത്തിലെ ഞരമ്പു പോലെയെന്ന പാക്കിസ്ഥാൻ കരസേനാ മേധാവി ജനറൽ അസിം മുനീറിന്റെ പരാമർശത്തിൽ ചുട്ടമറുപടിയുമായി ഇന്ത്യ. കാശ്‌മീരുമായി പാക്കിസ്ഥാനുള്ള ഏക ബന്ധം നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശമാണ്. അവിടെ നിന്ന് ഒഴിഞ്ഞുപോകണമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. കാശ്‌മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. എങ്ങനെയാണ് വിദേശരാജ്യത്തിന് അവരുടെ കഴുത്തിലെ ഞരമ്പു പോലെയെന്ന് പറയാൻ കഴിയുകയെന്നും വിദേശകാര്യ വക്താവ് ചോദിച്ചു.
ഇസ്ലാമാബാദിൽ നടത്തിയ ഓവർസീസ് പാക്കിസ്ഥാനീസ് കൺവെൻഷൻ എന്ന പരിപാടിയിലാണ് പാക് കരസേനാ മേധാവി വിവാദ പരാമർശം നടത്തിയത്. പാക്കിസ്ഥാന്റെ കഥ കുട്ടികൾക്ക് പറഞ്ഞുകൊടുക്കണമെന്ന് സദസിനോട് ജനറൽ അസിം മുനീർ ആവശ്യപ്പെടുകയും ചെയ്തു. കാശ്‌മീരിനെ മറക്കാൻ കഴിയില്ല. കാശ്‌മീരി സഹോദരങ്ങളെ ഉപേക്ഷിക്കില്ലെന്നും പരാമർശിച്ചു.
റാണ ബന്ധത്തിലും മറുപടി: വീഴ്ച മറച്ചുവയ്ക്കാനാവില്ല
മുംബയ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനാക്കേസിലെ പ്രതി തഹാവൂർ റാണയെ സംബന്ധിച്ച പാക് വിദേശ ഓഫീസിന്റെ വിശദീകരണവും ഇന്ത്യ തള്ളി. റാണ കനേഡിയൻ പൗരനാണെന്നും രണ്ടു ദശകമായി പാക്കിസ്ഥാനിലെ രേഖകൾ പുതുക്കിയിട്ടില്ലെന്നും ചെയ്‌തിട്ടില്ലെന്നുമായിരുന്നു പാക് വിശദീകരണം. എന്നാൽ, ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിലെ പരാജയം പാക്കിസ്ഥാന് മറച്ചുവയ്‌ക്കാനാകില്ലെന്ന് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. റാണയെ ചോദ്യംചെയ്യുന്നത് ഡൽഹിയിലെ എൻ.ഐ.എ ആസ്ഥാനത്ത് തുടരുന്നതിനിടെയാണിത്. ഇന്ത്യയ്‌ക്ക് നേരെ ഭീകരപ്രവർത്തനമുണ്ടായാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |