തിരുവനന്തപുരം: സസ്‌പെൻഷനിലുള്ള കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിന്റെ മടങ്ങിവരവിൽ നിർണായകമാകുക മുഖ്യമന്ത്രിയുടെ തീരുമാനം. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുമായുള്ള ഹിയറിംഗിലും പ്രശാന്ത് വഴങ്ങിയിരുന്നില്ല. ഹിയറിംഗ് സംബന്ധിച്ച റിപ്പോർട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി.
സീനിയർ ഓഫീസർക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ചട്ടലംഘനമാണോ എന്ന നിയമപ്രശ്നം സർക്കാരിന് മുന്നിലുണ്ട്. ഐ.എ.എസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടാൻ സംസ്ഥാന സർക്കാരിനാവില്ല. അധികകാലം പുറത്തുനിറുത്തുന്നതും പ്രശ്നങ്ങളുണ്ടാക്കും.
അഡിഷണൽ ചീഫ് സെക്രട്ടറിയെ സമൂഹമാദ്ധ്യമത്തിൽ അധിക്ഷേപിച്ചതിനാണ് കഴിഞ്ഞ നവംബറിൽ പ്രശാന്തിനെ സസ്‌പെൻഡ് ചെയ്‌തത്. ബുധനാഴ്ചത്തെ ഹിയറിംഗിലെ വിശദാംശങ്ങൾ ഇന്നലെ സമൂഹമാദ്ധ്യമത്തിലൂടെ പ്രശാന്ത് പങ്കുവച്ചു. ചട്ടങ്ങളും നിയമങ്ങളും സർക്കാരിന് ബാധകമാണെന്ന് പ്രശാന്ത് പറഞ്ഞു. അതിന് വിപരീതമായി പ്രവർത്തിച്ചിട്ട് 'ന്നാ താൻ പോയി കേസ് കൊട്" എന്ന് പറയുന്നത് നീതിയുക്തമായ ഭരണസംവിധാനത്തിന് ഭൂഷണമല്ല. 2022 മുതൽ അകാരണമായും നിയമവിരുദ്ധമായും തടഞ്ഞ് വച്ച പ്രമോഷൻ ഉടൻ നൽകണം. ഓരോ ഫയലും ഓരോ ജീവനെടുക്കാനുള്ള അവസരമായി കാണരുത്.
ഡോ. ജയതിലകിനും ഗോപാലകൃഷ്ണനുമെതിരെ ക്രിമിനൽ ഗൂഢാലോചനയും, വ്യാജരേഖ സൃഷ്ടിക്കലും, സർക്കാർ രേഖയിൽ കൃത്രിമം കാണിക്കലും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് കേസെടുക്കണമെന്ന് ഹിയറിംഗിൽ ഉന്നയിച്ചതായി പ്രശാന്ത് അറിയിച്ചു. സർക്കാർ സംവിധാനങ്ങൾക്ക് പുറത്ത് ശ്വാസംമുട്ടാൻ താൻ ഗോപാലകൃഷ്ണനല്ലെന്ന് സൂചിപ്പിച്ചാണ് നടൻ മോഹൻലാലിന്റെ ചിത്രത്തോടൊപ്പം നൽകിയ കുറിപ്പ് പ്രശാന്ത് അവസാനിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |