ശ്രീനഗർ: രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാളാണ് പൂനെ സ്വദേശിയും വ്യവസായിയുമായ സന്തോഷ് ജഗ്ദലേ. ഭീകരർ എത്തിയപ്പോൾ സന്തോഷും കുടുംബവും ടെന്റിനുള്ളിൽ അഭയം തേടിയിരുന്നു. എന്നാൽ ഇവിടെയെത്തിയ ഭീകരർ
പുറത്തേക്ക് വരാൻ തങ്ങളോട് ആവശ്യപ്പെട്ടെന്ന് സന്തോഷിന്റെ മകൾ അസാവരി പറഞ്ഞു.
'മാതാപിതാക്കൾ ഉൾപ്പടെ അഞ്ച് പേരടങ്ങുന്ന സംഘമായിരുന്നു ഞങ്ങളുടേത്. പഹൽഗാമിനടുത്തുള്ള ബൈസരൻ താഴ്‌വരയിലായിരുന്നു ഞങ്ങളുണ്ടായിരുന്നത്. ടെന്റിനുള്ളിൽ നിന്ന് പുറത്തേക്ക് വരാൻ ഭീകരർ ആവശ്യപ്പെട്ടു. പുറത്തുവന്നതും അച്ഛനോട് ഖുറാൻ സൂക്തങ്ങൾ ഉരുവിടാൻ ഭീകരർ ആവശ്യപ്പെട്ടു. അദ്ദേഹത്തിന് അതിനുസാധിക്കാതെ വന്നതോടെ അവർ തലയിലും ചെവിക്ക് പിന്നിലും പുറത്തുമായി മൂന്ന് തവണ വെടിയുതിർന്നു. അച്ഛൻ നിലത്തുവീണതും തോക്കുധാരികൾ അടുത്തുണ്ടായിരുന്ന തന്റെ അമ്മാവന് നേരെ തിരിഞ്ഞു. അദ്ദേഹത്തിന്റെ പിന്നിൽ നിന്ന് നിരവധി തവണ വെടിവച്ചു.
സ്ഥലത്തുണ്ടായിരുന്ന നിരവധി പുരുഷന്മാരെ അവർ വെടിവച്ചു. സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല. സംഭവം നടന്ന് 20 മിനിറ്റ് വരെ പൊലീസോ സൈന്യമോ എത്തിയില്ല. അവിടെയുണ്ടായിരുന്ന നാട്ടുകാർ പോലും ഖുറാൻ സൂക്തങ്ങൾ ചൊല്ലുന്നുണ്ടായിരുന്നു.'- അസാവരി പറഞ്ഞു.
'ഹിന്ദുക്കൾ കാരണം തങ്ങളുടെ മതം അപകടത്തിലാണെന്ന്' ഭീകരർ പറഞ്ഞെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവർ ശപിച്ചെന്നും അസാവരി പറഞ്ഞു. 'ഭീകരർ പുരുഷന്മാരെ മാത്രമേ ആക്രമിച്ചിരുന്നുള്ളൂ. മുംബയ് ഭീകരാക്രമണത്തിൽ സംഭവിച്ചതിന് സമാനമായിരുന്നു അത്. ലോക്കൽ പൊലീസിന്റെ യൂണിഫോം ധരിച്ചിരുന്ന അവർ സൈനികർ ധരിക്കുന്നതിന് സമാനമായ പ്രിന്റ് ചെയ്ത മാസ്‌കുകളും വച്ചിരുന്നു.'- അവർ കൂട്ടിച്ചേർത്തു.
അസാവരിയേയും അമ്മയെയും ബന്ധുവായ സ്ത്രീയേയും നാട്ടുകാരും സുരക്ഷാ സേനയും കൂടി രക്ഷപ്പെടുത്തി. അതേസമയം, ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുപത്തിയൊൻപതായി റിപ്പോർട്ടുണ്ട്. പഹൽഗാം അടക്കമുള്ളയിടങ്ങളിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |