വത്തിക്കാൻ: നിത്യതയിൽ ലയിച്ച മാർപാപ്പയെ അവസാനമായി കാണാൻ സെന്റ് പീറ്രേഴ്സ് ബസലിക്കയിലേക്ക് ഒഴുകുന്നത് പതിനായിരങ്ങൾ. ഭൗതികദേഹം ഇന്നലെ ഉച്ചയോടെ സെന്റ് പീറ്രേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിനു വച്ചു. സംസ്കാരം നടക്കുന്ന ശനിയാഴ്ച വരെ പൊതുദർശനം തുടരും. ലോക നേതാക്കൾ,രാഷ്ട്രത്തലവന്മാർ ലോകം മുഴുവനുള്ള വിശ്വാസികൾ തുടങ്ങിയവർ മാർപാപ്പയെ കാണാനെത്തും.
മാർപാപ്പയുടെ ഭൗതിക ശരീരം ഇന്നലെ രാവിലെ വത്തിക്കാനിലെ അദ്ദേഹത്തിന്റെ വസതിയായ കാസ സാന്റ മാർത്തയിൽ നിന്ന് വിലാപയാത്രയായാണ് സെന്റ് പീറ്റേഴ്സ് ബസലിക്കയിലെത്തിച്ചത്. പൊതുദർശനത്തിനായി മാറ്റുന്ന ചടങ്ങ് പ്രാദേശിക സമയം രാവിലെ 9ന് ആരംഭിച്ചു. കർദ്ദിനാൾമാർ, ആർച്ച് ബിഷപ്പുമാർ, ബിഷപ്പുമാർ, മറ്റ് പുരോഹിതന്മാർ,സമർപ്പിതർ എന്നിവരടങ്ങുന്ന സംഘം വിലാപയാത്രയ്ക്ക് മുന്നിൽ നടന്നു.
നിലവിൽ വത്തിക്കാന്റെ മേൽനോട്ടം വഹിക്കുന്ന കർദ്ദിനാൾ കെവിൻ ഫാരലിനാണ് പ്രാർത്ഥനയ്ക്കും വിലാപയാത്രയ്ക്കും നേതൃത്വം നൽകിയത്. സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലൂടെ അദ്ദേഹത്തിന്റെ ഭൗതിക ശരീരവുമായി കടന്നുപോകുമ്പോൾ മണികൾ മുഴങ്ങി. വിശ്വാസികൾ കരഞ്ഞുകൊണ്ട് വിടപറഞ്ഞു. സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ അൾത്താരയ്ക്ക് മുമ്പിൽ മാർപാപ്പയുടെ ഭൗതികദേഹം പൊതുദർശനത്തിന് വച്ചു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഭൗതിക ശരീരം അടങ്ങിയ പെട്ടി ഉയർന്ന വേദിയിൽ സ്ഥാപിച്ചില്ല. പീഠങ്ങൾക്ക് അഭിമുഖമായാണ് വച്ചത്.
മൂന്ന് ദിവസം
പൊതുദർശനം
ശനിയാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് (പ്രാദേശിക സമയം രാവിലെ 10) സംസ്കാര ചടങ്ങുകൾ ആരംഭിക്കുക. അതിനുമുമ്പ് വരെ പൊതുദർശനമുണ്ടാകും. സെന്റ് പീറ്രേഴ്സ് ബസിലിക്കയ്ക്ക് മുന്നിൽ നടക്കുന്ന സംസ്‌കാര ശുശ്രൂഷകൾക്ക് കോളേജ് ഒഫ് കർദ്ദിനാൾസ് തലവൻ ജിയോവനി ബാറ്റിസ്റ്റ റേ നേതൃത്വം വഹിക്കും. തുടർന്ന് ഭൗതികശരീരം സംസ്കാരത്തിനായി റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലേക്ക് കൊണ്ടുപോകും.
അന്ത്യവിശ്രമം സെന്റ് പീറ്രേഴ്സ് ബസിലിക്കയ്ക്ക് പകരം റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ വേണമെന്നതുൾപ്പെടെ അറിയിച്ചുകൊണ്ട് മാർപാപ്പ മരണപത്രം തയ്യാറാക്കിയിരുന്നു. കല്ലറ നിലത്തായിരിക്കണം, ലളിതമാകണം, പ്രത്യേക അലങ്കാരങ്ങൾ പാടില്ല, ലാറ്റിനിൽ ഫ്രാൻസിസ് എന്ന് മാത്രം മതി, സംസ്‌കാരച്ചെലവിനുള്ള തുക ഒരു അഭ്യുദയകാംക്ഷി വഹിക്കും തുടങ്ങിയവയും അദ്ദേഹം മരണപത്രത്തിൽ വ്യക്തമാക്കിയിരുന്നു.
തിങ്കളാഴ്ച രാവിലെ 11.05നായിരുന്നു പക്ഷാഘാതവും തുടർന്നുണ്ടായ ഹൃദയസ്തംഭനവും മൂലം മാർപാപ്പയുടെ അന്ത്യം. ഗുരുതര ന്യുമോണിയ ബാധയെ തുടർന്ന് ഒരു മാസത്തിലേറെ നീണ്ട ആശുപത്രിവാസത്തിനു ശേഷം സുഖംപ്രാപിച്ചുവരികയായിരുന്നു അദ്ദേഹം. ഈസ്റ്റർ ദിനത്തിൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെത്തി വിശ്വാസികളെ അനുഗ്രഹിച്ച ശേഷമായിരുന്നു അപ്രതീക്ഷിത വിയോഗം.
പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്ന രഹസ്യയോഗമായ ' കോൺക്ലേവ് " മേയ് 6നോ ശേഷമോ തുടങ്ങും. മാർപാപ്പയുടെ സംസ്കാര ശേഷമേ തീയതി പ്രഖ്യാപിക്കുകയുള്ളു. അതുവരെ വരെ വത്തിക്കാന്റെ മേൽനോട്ടം കർദ്ദിനാൾ കെവിൻ ഫാരലിനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |