ന്യൂഡൽഹി : ബൈസരനിലെ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ കസൂരി എന്ന പാക് കൊടും ഭീകരൻ സൈഫുള്ള ഖാലിദാണെന്ന വിലയിരുത്തലിലാണ് രഹസ്യാന്വേഷണ ഏജൻസികൾ.
ലഷ്കറിന്റെ ഡെപ്യൂട്ടി ചീഫാണ് ഖാലിദ്. പെഷവാറിലെ ആസ്ഥാനത്തിന്റെ ചുമതലക്കാരൻ. ഭീകരസംഘടനയുടെ സ്ഥാപകൻ ഹാഫിസ് സയീദിന്റെ വലം കൈ. ലഷ്കറിന്റെ നിഴലായ 'ദ റെസിസ്റ്റന്റ് ഫ്രണ്ട്' പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്രെടുത്തിരുന്നു. രാജ്യം ഞെട്ടിയ സംഭവത്തിൽ പാക് ബന്ധം ഉറപ്പിക്കുന്നതാണ് കസൂരിയുടെയും ഭീകരസംഘടനകളുടെയും സാന്നിദ്ധ്യം. 2026 ഫെബ്രുവരി രണ്ടിന് മുൻപ് കാശ്‌മീർ പിടിച്ചെടുക്കുമെന്ന് കസൂരി പ്രസംഗിച്ചതായി സ്ഥീരികരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.
2023 ആഗസ്റ്റിൽ കസൂരിക്ക് വെടിയേറ്റെന്ന് അഭ്യൂഹമുണ്ടായിരുന്നു. ലാഹോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും വാർത്ത പരന്നു. വധശ്രമത്തിനു പിന്നിൽ ഇന്ത്യയാണെന്ന ധാരണയിലാണ് ലഷ്കർ. ബൈസരനിലെ ആക്രമണം ഇതിനോടുള്ള പ്രതികാരമാണോയെന്നതും ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. പാക് സേന, ഐ.എസ്.ഐ, റാവൽകോട്ടിലെ ലഷ്കർ കമാൻഡർ അബു മൂസ എന്നിവർക്കെതിരെയും സുപ്രധാനമായ തെളിവുകൾ ഏജൻസികൾക്ക് ലഭിച്ചെന്ന് സൂചനയുണ്ട്.
റെസിസ്റ്റന്റ് ഫ്രണ്ട്
ജമ്മു കാശ്‌മീരിന് പ്രത്യേകാധികാരം നൽകുന്ന അനുച്ഛേദം 370 കേന്ദ്രസർക്കാർ റദ്ദാക്കിയതിനു പിന്നാലെയാണ് 'ദ റെസിസ്റ്റന്റ് ഫ്രണ്ട്' എന്ന ഭീകരസംഘടന പൊടുന്നനെ രൂപീകരിക്കപ്പെട്ടത്. 2019 ഒക്ടോബറിലായിരുന്നു ഇത്. ഷെയ്ഖ് സജ്ജാദ് ഗുലാസാണ് സുപ്രീംകമാൻഡർ. ബാസിത് അഹമ്മദ് ദർ ചീഫ് ഓപ്പറേഷണൽ കമാൻഡറും. 2023 ജനുവരിയിൽ ഭീകര സംഘടനയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |