ഇസ്ലാമാബാദ് : വർഷങ്ങളായി പാകിസ്ഥാൻ ഭീകരവാദത്തെ പിന്തുണക്കുന്നുവെന്ന് തുറന്ന് സമ്മതിച്ച് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. യു.കെ ആസ്ഥാനമായ സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പാകിസ്ഥാൻ മന്ത്രിയുടെ വെളിപ്പെടുത്തൽ പാകിസ്ഥാന്റേത് കുറ്റമറ്റ ട്രാക്ക് റെക്കോഡല്ല. മുപ്പത് വർഷത്തോളമായി അമേരിക്ക, ബ്രിട്ടൻ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ രാജ്യങ്ങൾക്ക് വേണ്ടി ഞങ്ങൾ തീവ്രവാദികളെ സഹായിച്ചിട്ടുണ്ടെന്ന് ആസിഫ് പറഞ്ഞു. അതൊരു തെറ്റായിരുന്നു, അതിന് ഞങ്ങൾ അനുഭവിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം സമ്മതിച്ചത്.
ഭീകരസംഘടനകൾക്ക് ധനസഹായം നൽകുന്നെന്ന പേരിൽ പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നതിന് യു.എസിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. ഇക്കാര്യത്തിൽ എന്ത് സംഭവിച്ചാലും പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നത് വൻശക്തികൾക്ക് സൗകര്യപ്രദമാണ്. എൺപതുകളിൽ സോവിയറ്റ് യൂണിയനെതിരെ ഞങ്ങൾ യു.എസിന്റെ പക്ഷത്ത് നിന്ന് യുദ്ധം ചെയ്തപ്പോൾ ഇന്നു തീവ്രവാദികളായി മുദ്രകുത്തപ്പെട്ടവരെല്ലാം വാഷിംഗ്ടണിൽ ഒത്തുകൂടി ഭക്ഷണം കഴിച്ചിരുന്നു. പിന്നീട് മുംബയ് ഭീകരാക്രമണം നടന്നപ്പോഴും അതേ സാഹചര്യമുണ്ടായി. ഞങ്ങളുടെ സർക്കാർ തെറ്റ് ചെയ്തെന്ന് ഞാൻ കരുതുന്നുവെന്ന് ഖ്വാജ കൂട്ടിച്ചേർത്തു. താലിബാൻ ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകളെ യു.എസ് അവരുടെ ആവശ്യത്തിനായി ഉപയോഗിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര യുദ്ധം മുറുകുന്നതിനിടെയാണ് ആസിഫിന്റെ പരാമർശം. അതിർത്തിക്കപ്പുറത്തുള്ള ഭീകര പ്രവർത്തനങ്ങൾക്ക് പാകിസ്ഥാൻ പിന്തുണ നൽകുകയും ധനസഹായം നൽകുകയും ചെയ്യുന്നെന്ന് ഇന്ത്യ വളരെക്കാലമായി ആരോപിച്ചുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |