ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിനുള്ള തിരിച്ചടിയായി ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചതോടെ പാകിസ്ഥാൻ ജലയുദ്ധഭീതിയിലായി. നിക്ഷ്പക്ഷ അന്വേഷണത്തോട് സഹകരിക്കാമെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അതിനിടെ നിലപാടെടുത്തു.എന്നാൽ, വെള്ളം നൽകിയില്ലെങ്കിൽ ചോരപ്പുഴയൊഴുകുമെന്ന് പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രിയും പാകിസ്ഥാൻ പ്യൂപ്പിൾസ് പാർട്ടി നേതാവുമായ ബിലാവൽ ഭൂട്ടോ സർദാരി ഭീഷണി മുഴക്കി.നദീജലം യഥേഷ്ടം കിട്ടാതിരുന്നാൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലുണ്ടാവുന്ന പ്രതിസന്ധി പാക് നേതാക്കളുടെ ഉറക്കം കെടുത്തി.
ടിബറ്റിൽ നിന്നും ഇന്ത്യ വഴി പാകിസ്ഥാനിലേക്ക് ഒഴുകുന്ന സിന്ധു നദിയിലെ വെള്ളം നൽകാൻ ലോകബാങ്ക് വഴി നടപ്പാക്കിയ കരാർ മരവിപ്പിക്കുകയാണെന്ന് പാകിസ്ഥാൻ ജലസെക്രട്ടറിയെ ഔദ്യോഗികമായി ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇത് പഞ്ചാബ് പ്രവിശ്യയിലെ കൃഷിയെ ബാധിക്കും. വൈദ്യുതി ഉൽപാദനം മുടങ്ങും. പരാതിയുമായി ലോകബാങ്കിനെ സമീപിക്കാനാണ് പാക് തീരുമാനം.
മൂന്നാം കക്ഷി വഴിയുള്ള അന്വേഷണത്തോട് സഹകരിക്കാമെന്ന ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്‌താവനയിൽ ഇന്ത്യ ദുരുദ്ദേശ്യം സംശയിക്കുന്നുണ്ട്. കാശ്മീർ വിഷയത്തിലും മൂന്നാം കക്ഷിയെ ഉൾപ്പെടുത്താനുള്ള തന്ത്രമെന്നാണ് സംശയം.
മൂന്നു ഘട്ടമായി ജലയുദ്ധം
1. വെള്ളപ്പൊക്കത്തിനുള്ള സാദ്ധ്യതയും നദിയുമായി ബന്ധപ്പെട്ട വിവരങ്ങളും പാകിസ്ഥാനെ അറിയിക്കില്ല. കമ്മിഷണർമാർ കൂടിക്കാഴ്ച നടത്തുന്നതും നദീതടത്തിലെ വികസന പദ്ധതികൾ മുൻകൂട്ടി അറിയിക്കുന്നതും നിറുത്തിവയ്ക്കും. ഒഴുകുന്ന വെള്ളത്തിന്റെ അളവ് ലഭിച്ചില്ലെങ്കിൽ വെള്ളപ്പൊക്കവും വരൾച്ചയും മുൻകൂട്ടി അറിയാൻ പാകിസ്ഥാനാകില്ല. 2.നിലവിലുള്ള അണക്കെട്ടുകളിലെ മണ്ണ് നീക്കം ചെയ്യാതിരിക്കലാണ് രണ്ടാം ഘട്ടം. ഇതോടെ ജലനിരപ്പ് ഉയരും. ഡാം കവിഞ്ഞൊഴുകുകയോ തുറന്നുവിടുകയോ ചെയ്യും 3. ജമ്മു കാശ്മീരിന് വൈദ്യുതി നൽകാനുള്ള ജലവൈദ്യുത പദ്ധതികളുടെ നിർമ്മാണം, നദികളുടെ ഒഴുക്ക് തിരിച്ചുവിടൽ എന്നിവ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുന്നു. ഇതോടെ നദി വരളും
5 'ഭീകര" വീടുകൾ തകർത്തു
ജമ്മുകാശ്‌മീരിൽ ഭീകരർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയ സുരക്ഷാസേന പഹൽഗാം അക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന അഞ്ചു പേരുടെ വീടുകൾ കൂടി തകർത്തു.
മതൽഹാമ, മുറാൻ ഗ്രാമങ്ങളിലെ തകർന്ന വീടിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പഹൽഗാം ആക്രമണത്തിൽ പങ്കെടുത്തെന്ന് കരുതുന്ന ആദിൽ തോക്കറിന്റെയും ആസിഫ് ഷെയ്ഖിന്റെയും വീടുകൾ തകർത്തതിന് പിന്നാലെയാണിത്. 175പേരെ ഒളിത്താവളങ്ങളിൽ നിന്നടക്കം കസ്റ്റഡിയിലെടുത്തു.
മുഷ്താഖാബാദ് മച്ച് സെഡോരി നാല വനപ്രദേശത്തെ ഭീകരരുടെ ഒളിത്താവളവും തകർത്തു.
നിയന്ത്രണ രേഖയിലുടനീളം പാകിസ്ഥാൻ സൈനിക പോസ്റ്റുകളിൽ നിന്ന് വെടിവയ്‌പ്. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
നിയന്ത്രണ രേഖയ്ക്കടുത്തുള്ള കർമാർഹ ഗ്രാമത്തിലെ ജനങ്ങൾക്ക് ബങ്കറുകൾ സജ്ജമാക്കി.
ജമ്മുകാശ്‌മീരിൽ സുരക്ഷാസേന നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ തൽസമയം സംപ്രേഷണം ചെയ്യുന്നത് വിലക്കി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |