ന്യൂഡൽഹി: സിന്ധു നദീ ജല കരാർ മരവിപ്പിച്ചാൽ പാകിസ്ഥാനിലേക്കുള്ള ജലവിതരണം ഉടൻ തടയാനാകില്ലെങ്കിലും പല തരത്തിലും അവർക്ക് പ്രശ്‌നങ്ങളുണ്ടാക്കാൻ ഇന്ത്യയ്‌ക്ക് കഴിയുമെന്നാണ് വിദഗ്‌ദ്ധർ പറയുന്നത്.പാകിസ്ഥാനിലേക്കുള്ള നദീജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാൻ ഹ്രസ്വകാലം, മധ്യകാലം, ദീർഘകാലം എന്നിങ്ങനെ കാലയളവ് തിരിച്ചാണ് നടപടികൾ സ്വീകരിക്കുന്നത്.
വെള്ളപ്പൊക്കത്തിനുള്ള സാദ്ധ്യത അടക്കം നദിയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നത് നിർത്തിവയ്‌ക്കൽ, കമ്മിഷണർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തുന്നതും നദീതടത്തിലെ പുതിയ വികസന പദ്ധതികളെക്കുറിച്ച് മുൻകൂട്ടി അറിയിക്കുന്നതും ഒഴിവാക്കൽ എന്നിവയാണ് ആദ്യ ഘട്ടമായി നടപ്പാക്കുക. നദിയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അളവ് കൃത്യമായി ലഭിച്ചില്ലെങ്കിൽ വെള്ളപ്പൊക്കം, വരൾച്ച എന്നിവ മുൻകൂട്ടി അറിയാൻ പാകിസ്ഥാനാകില്ല.
നിലവിലുള്ള അണക്കെട്ടുകളിലെ മണ്ണ് നീക്കം ചെയ്യാതിരിക്കലാണ് രണ്ടാം ഘട്ടം. ജലം ഉപയോഗിച്ച് ജമ്മു കാശ്മീരിന് വൈദ്യുതി നൽകാനുള്ള ജലവൈദ്യുത പദ്ധതികളുടെ നിർമ്മാണം, നദികളുടെ ഒഴുക്ക് തിരിച്ചുവിടൽ എന്നിവ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുന്നു. കിഴക്കൻ നദികളിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് ജമ്മു കശ്മീരിനിനായി വൈദ്യുതി ഉൽപാദിപ്പിക്കണമെന്ന ആവശ്യം ഏറെക്കാലമായുണ്ട്. പാകിസ്ഥാനെ അറിയിക്കാതെയും അനുമതി തേടാതെയും ഈ സംരംഭങ്ങളുമായി മുന്നോട്ട് പോകാൻ ഇന്ത്യയ്‌ക്ക് കഴിയും.
പദ്ധതിക്ക് ധനസഹായം നൽകുന്ന ലോകബാങ്കിന് പാകിസ്ഥാൻ പരാതി നൽകിയാലും വിഷയം അതിർത്തി കടന്നുള്ള ഭീകരതയായതിനാൽ ഇന്ത്യയ്ക്ക് എതിരായ നിലപാട് സ്വീകരിക്കാൻ സാദ്ധ്യതയില്ല.
സിന്ധു നദീ ജല കരാർ
സിന്ധു നദിയിലെയും അതിന്റെ ആറ് പോഷകനദികളിലെയും ജലം ഇരു രാജ്യങ്ങൾക്കുമിടയിൽ തുല്യമായി വിഭജിക്കുന്നതാണ് ലോകബാങ്കിന്റെ മധ്യസ്ഥതയിൽ 1960-ൽ ഒപ്പുവച്ച ഉടമ്പടി. കിഴക്കൻ നദികളായ രവി, സത്‌ലജ്, ബിയാസ് എന്നിവയുടെ വെള്ളത്തിന്റെ അവകാശം ഇന്ത്യയ്ക്കും, പടിഞ്ഞാറൻ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയിലേത് പാകിസ്ഥാനും ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |