ന്യൂഡൽഹി: പാകിസ്ഥാനെ പിന്തുണച്ച് ചെെന. പഹൽഗാം ആക്രമണത്തിൽ നിഷ്‌പക്ഷ അന്വേഷണം വേണമെന്ന് ചെെന അറിയിച്ചു. ഇന്ന് ചെെനയുടെ വിദേശകാര്യ മന്ത്രി വാംഗ് യി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാരുമായി ഫോൺ സംഭാഷണം നടത്തിയിരുന്നു. ഇന്ത്യയും പാകിസ്ഥാനുമായുള്ള സ്ഥിതിഗതികൾ തങ്ങളുടെ രാജ്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ചെെന അറിയിച്ചതായാണ് വിവരം. ഇരുപക്ഷവും സംയമനം പാലിക്കണമെന്നും വാംഗ് യി ആവശ്യപ്പെട്ടു.
അതേസമയം, ഇന്ത്യയിൽ താമസിക്കുന്ന പാകിസ്ഥാൻ പൗരത്വമുള്ളവർക്ക് രാജ്യം വിടാനുള്ള സമയപരിധി അവസാനിച്ചു. ഇന്ന് രാത്രി 10 വരെയാണ് രാജ്യം വിടാൻ അവസരം നൽകിയിരുന്നത്. ഇതിനകം 537 പാകിസ്ഥാനികൾ അട്ടാരി അതിർത്തി വഴി മടങ്ങിയതായി കേന്ദ്രം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. ഇതിൽ ആറുപേർ കേരളത്തിൽ നിന്നുള്ളവരാണെന്നാണ് വിവരം. ഇന്ത്യ വിട്ടവരിൽ 9 പേർ നയതന്ത്ര ഉദ്യോഗസ്ഥരാണ് . ഇന്ന് മാത്രം 237 പാക് പൗരൻമാർ ഇന്ത്യ വിട്ടു. അതേസമയം പാകിസ്ഥാനിൽ നിന്ന് 850 ഇന്ത്യക്കാർ അട്ടാരി വഴി തിരിച്ചെത്തിയിട്ടുണ്ട്. ഇവരിൽ 14 പേർ നയതന്ത്ര ഉദ്യോഗസ്ഥരാണ്.
പൊലീസിന്റെ കണക്കനുസരിച്ച് കേരളത്തിൽ 104 പാകിസ്ഥാനികളാണ് ഉള്ളത്. 45 പേർ പതിറ്റാണ്ടുകൾക്ക് മുമ്പ് കേരളത്തിൽ നിന്ന് വിവാഹം കഴിച്ച് ഇവിടെ താമസിക്കുന്നവരാണ്. ഇവരെല്ലാം പൗരത്വത്തിന് അപേക്ഷിച്ചിരിക്കുന്നവരാണ്. 14വർഷത്തിലേറെയായി ഇവിടെ തങ്ങുന്നവർക്ക് പൗരത്വം ലഭിക്കും. ഇവർ ഉടൻ പാകിസ്ഥാനിലേക്ക് പോവേണ്ടതില്ല. ഇവർക്ക് കേന്ദ്രസർക്കാർ ഇളവ് അനുവദിച്ചിട്ടുണ്ട്. 55പേർ സന്ദർശക വിസയിലും 3പേർ മെഡിക്കൽ വിസയിലും എത്തിയവരാണ്. സന്ദർശക വിസയിലെത്തിയവർ 27നും മെഡിക്കൽ വിസക്കാർ29നും രാജ്യം വിടണം. ചികിത്സയിലുള്ളവരുടെ അവസ്ഥ പരിശോധിച്ചശേഷം ഇളവ് ആവശ്യമുണ്ടെങ്കിൽ കേന്ദ്രത്തിന്റെ അനുമതി തേടും. ഒരാൾ വിസയില്ലാതെ അനധികൃതമായി തങ്ങിയതിന് തൃശൂരിലെ ജയിലിലാണുള്ളത്. കേസിൽ തീരുമാനമായ ശേഷമേ മടക്കിവിടൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |