ന്യൂഡൽഹി: ഡൽഹിയിൽ മാത്രം 5000ലധികം പാക് സ്വദേശികളുണ്ടെന്ന് ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) കണ്ടെത്തി. മജ്നു കി ടില മേഖലയിൽ മാത്രം 900 പേരുണ്ട്. പട്ടിക ഡൽഹി പൊലീസിന് കൈമാറി. ഉത്തർപ്രദേശിൽ സന്ദർശക വിസയിൽ ഉൾപ്പെടെ 1800ൽപ്പരം പാക് പൗരന്മാരുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരെ പാകിസ്ഥാനിലേക്ക് തിരിച്ചയയ്ക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു.
പാക് പൗരന്മാർ രാജ്യം വിട്ടുപോകാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. സ്വമേധയാ പോകാത്തവരെ കണ്ടെത്തി തിരിച്ചയയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മെഡിക്കൽ വിസയുള്ളവർക്ക് നാളെവരെ സമയമുണ്ട്.
മടങ്ങാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കും. വിസയില്ലാതെ നേപ്പാളിലൂടെ അനധികൃതമായി ചില പാക് പൗരന്മാർ ഉത്തർപ്രദേശിലെത്തിയിട്ടുണ്ട്. ഇവരെ കണ്ടെത്തി തിരിച്ചയയ്ക്കാൻ ആവശ്യമായ നിർദ്ദേശം ജില്ലാ പൊലീസ് മേധാവികൾക്ക് നൽകിയതായി യു.പി ഡി.ജി.പി പ്രശാന്ത് കുമാർ അറിയിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും നടപടികൾ നേരിട്ട് വിലയിരുത്തുന്നുണ്ട്.
അതിർത്തിയിൽ തിരക്ക്
പാകിസ്ഥാനിലേക്ക് മടങ്ങുന്നവരെ യാത്രയാക്കാനും, ഇന്ത്യയിലേക്ക് എത്തുന്നവരെ സ്വീകരിക്കാനും അട്ടാര- വാഗാ അതിർത്തിയിൽ ഇന്നലെ തിരക്കായിരുന്നു. വാഹനങ്ങളുടെ നീണ്ട നിരയും രൂപപ്പെട്ടു. ഉറ്രവരെ വിട്ട് പാകിസ്ഥാനിലേക്ക് പോകുന്നവർ കണ്ണീർ വാർത്തു. ഇരുരാജ്യങ്ങളിലുമായി ബന്ധുക്കളുള്ളവർക്ക് നടപടി ഹൃദയഭേദകമാണെന്ന് പലരും പ്രതികരിച്ചു. ഭീകരാക്രമണങ്ങൾ നടക്കാൻ പാടില്ലെന്നും പഹൽഗാമിൽ നടന്നത് തെറ്രായ കാര്യമാണെെന്നും ചില പാക് പൗരന്മാർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ബി.എസ്.എഫ് ജവാന്റെ മോചനം തേടി ഭാര്യ
പാക് കസ്റ്റഡിയിൽ കഴിയുന്ന ബി.എസ്.എഫ് ജവാൻ പൂർണ കുമാർ ഷായുടെ (40) മോചനം ആവശ്യപ്പെട്ട് ഭാര്യ രജനി സാഹുവും അടുത്ത ബന്ധുക്കളും. പശ്ചിമബംഗാൾ ഹൂബ്ലീ സ്വദേശിയാണ് ജവാൻ. ബംഗാളിൽ നിന്ന് കുടുംബം പഞ്ചാബിലെ പത്താൻകോട്ടിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ്. രജനി ഗർഭിണിയാണ്. ഏപ്രിൽ 22നാണ് അവസാനമായി ഫോണിൽ സംസാരിച്ചതെന്ന് രജനി പറഞ്ഞു. ഭർത്താവ് സുരക്ഷിതനാണോയെന്ന് തനിക്കറിയണം. കൃത്യമായ മറുപടി അധികൃതരിൽ നിന്ന് ലഭിക്കുന്നില്ല. പാകിസ്ഥാന്റെ ഭാഗത്തു നിന്നു ഒരു സ്ഥിരീകരണവും വന്നിട്ടില്ല. ആവശ്യമെങ്കിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഡൽഹിക്ക് പോകും. അശ്രദ്ധമായി പാക് അതിർത്തി കടന്നതിനു പിന്നാലെയാണ് പാകിസ്ഥാൻ റേഞ്ചേഴ്സ് ജവാനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
പിന്നിൽ കാശ്മീരിന്റെ ശത്രുക്കൾ: മോദി
പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ രാജ്യത്തിന്റെയും ജമ്മു കാശ്മീരിന്റെയും ശത്രുക്കളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തിൽ ആണ് പാകിസ്ഥാന്റെ പേര് എടുത്തുപറയാതെയുള്ള പരാമർശം. ജമ്മു കാശ്മീരിൽ സമാധാനം തിരിച്ചുവന്ന സമയമായിരുന്നു. സ്കൂളുകളിലും കോളേജുകളിലും അതിന്റെ ചടുലത കാണാമായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ അഭൂതപൂർവമായ വേഗത കൈവരിച്ചു. കാശ്മീരിലെ ജനാധിപത്യം ശക്തമായിക്കൊണ്ടിരുന്നു. വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കാഡ് വർദ്ധനവുണ്ടായി. ജനങ്ങളുടെ വരുമാനം വർദ്ധിച്ചു. യുവാക്കൾക്കായി പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. രാജ്യത്തിന്റെ, ജമ്മു കാശ്മീരിന്റെ ശത്രുക്കൾക്ക് അത് ഇഷ്ടപ്പെട്ടില്ല. ഭീകരരും അവരുടെ യജമാനന്മാരും കാശ്മീർ വീണ്ടും നശിക്കണമെന്ന് ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഇത്രയും വലിയ ഗൂഢാലോചന നടന്നതെന്നും മോദി വ്യക്തമാക്കി.
ഐക്യം മുഖ്യം
ഭീകരതയ്ക്കെതിരായ യുദ്ധത്തിൽ ഭാരതത്തിന്റെ ഏറ്റവും വലിയ ശക്തി രാജ്യത്തിന്റെ ഐക്യവും 140 കോടി ജനങ്ങളുടെ ഐക്യദാർഢ്യവുമാണ്. നിർണായക പോരാട്ടത്തിന്റെ അടിസ്ഥാനം ഈ ഐക്യമാണ്. രാജ്യം നേരിടുന്ന വെല്ലുവിളി നേരിടാൻ നമ്മുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്തണം. ഒരു രാഷ്ട്രമെന്ന നിലയിൽ ശക്തമായ ഇച്ഛാശക്തി പ്രകടിപ്പിക്കണം. ഭീകരതയ്ക്കെതിരായ ഭാരതത്തിന്റെ പോരാട്ടത്തിൽ ലോകം മുഴുവൻ ഭാരതീയർക്കൊപ്പം നിലകൊള്ളുകയാണ്. എല്ലാവരും ശക്തമായി അപലപിച്ചു. ലോകമെമ്പാടും നിന്ന് അനുശോചനങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ലോകനേതാക്കൾ വിളിച്ചു. കത്തുകളും സന്ദേശങ്ങളുമെത്തുന്നു- മോദി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |