തിരുവനന്തപുരം : പേവിഷബാധയേറ്റുള്ള മരണങ്ങൾ തടയാൻ കേരളം തദ്ദേശീയമായി ഓറൽ റാബീസ് വാക്സിൻ വികസിപ്പിക്കുമെന്ന് അവകാശപ്പെട്ട സർക്കാർ ഒരു പൈസപോലും അതിന് അനുവദിച്ചില്ല. ഇതിനായി 2023 - 24 ബഡ്ജറ്റിൽ മന്ത്രി കെ.എൻ.ബാലഗോപാൽ അഞ്ചു കോടി രൂപയാണ് പ്രഖ്യാപിച്ചത്. അഞ്ചു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് അനുമതി നൽകിയത്. രണ്ടു വർഷം പാഴായി. ചില ചർച്ചകൾ നടത്തിയതിനപ്പുറം ഒരു നടപടിയും ഉണ്ടായില്ല.
മൃഗസംരക്ഷണ വകുപ്പ്,വെറ്ററിനറി സർവകലാശാല എന്നിവയുടെ സഹകരണത്തോടെ തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജിയിൽ വാക്സിൻ വികസിപ്പിക്കാനാണ് പദ്ധതിയിട്ടത്.മൃഗങ്ങൾക്കുള്ള ഓറൽ വാക്‌സിൻ രാജ്യത്ത് ആദ്യമായി വികസിപ്പിക്കാൻ രംഗത്തിറങ്ങിയ സംസ്ഥാനമായിരുന്നു കേരളം. ഇന്ത്യയിൽ ഇത് നിർമ്മിക്കുന്നില്ല. വാക്‌സിൻ വികസിപ്പിക്കലും പരീക്ഷണവും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്താനും വാക്‌സിൻ ഉത്പാദനം മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോജിക്കൽസിൽ നടത്താനുമാണ് ലക്ഷ്യമിട്ടിരുന്നത്.
പഴാക്കുന്നത് വിലപ്പെട്ട സമയം
യൂറോപ്യൻ രാജ്യങ്ങളിൽ പേവിഷ പ്രതിരോധം ഫലപ്രദമാക്കാൻ സഹായിച്ചത് ഓറൽ വാക്സിനാണ്. തെരുവുനായകൾക്ക് ഉൾപ്പെടെ ഭക്ഷണരൂപത്തിൽ നൽകാൻ കഴിയും.
ഗോവയിലെ സീറോ റാബിസ് മിഷൻ എന്ന സംഘടന വിദേശത്ത് നിന്ന് വാങ്ങി വിതരണം ചെയ്യാൻ തയ്യാറായെങ്കിലും കേന്ദ്രം അനുമതി കൊടുത്തില്ല. അതിനാൽ തദ്ദേശീയമായി വികസിപ്പിച്ചേ മതിയാകൂ.നിലവിൽ ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതിയില്ല.
നായ കടിച്ചാലും
പേവിഷ ബാധയില്ല
മൃഗങ്ങൾക്കായി ഇറച്ചി,മുട്ട എന്നിവകൊണ്ട് തയ്യാറാക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ വാക്സിൻ വൈറസിനെ കടത്തിവിടും
ബിസ്ക്കറ്റ്, കേക്ക് എന്നിവയുടെ രൂപത്തിൽ ഇത് തെരുവ് നായകൾക്ക് അടക്കം നൽകും
ഇത് കഴിക്കുന്ന നായകൾ കടിച്ചാൽ പേവിഷ ബാധയുണ്ടാകില്ല.വളർത്തുമൃഗങ്ങൾക്കും വന്യമൃഗങ്ങൾക്കും ഇത് നൽകാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |