മലപ്പുറം/കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ.മലപ്പുറം പെരുവള്ളൂർ കാക്കത്തടം ചോലക്കൽ സൽമാൻ ഫാരിസിന്റെ മകൾ സിയ ഫാരിസിനാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയിലുള്ള കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.മാർച്ച് 29ന് മിഠായി വാങ്ങാൻ പുറത്ത് പോയപ്പോഴാണ് തെരുവുനായയുടെ കടിയേറ്റത്. തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റിരുന്ന കുട്ടിയെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടർന്ന്, കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെത്തിച്ച് ഐ.ഡി.ആർ.ബി വാക്സിൻ നൽകി. എന്നാൽ പനിയും പേവിഷബാധ ലക്ഷണങ്ങളും കണ്ടതോടെ 23ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ അഡ്മിറ്റ് ചെയ്തു. 26നാണ് പേവിഷബാധ സ്ഥിരീകരിച്ചതെന്ന് മാതൃ ശിശു സംരക്ഷണ കേന്ദ്രം പീഡിയാട്രിക് എച്ച്.ഒ.ഡി ഡോ.വിജയകുമാർ പറഞ്ഞു. പീഡിയാട്രിക് സെക്കൻഡ് യൂണിറ്റ് ചീഫ് ഡോ.മോഹൻദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയെ പരിചരിക്കുന്നത്. കുട്ടിയ്ക്ക് ആവശ്യമായ മരുന്നുകൾ നൽകുന്നുണ്ടെന്ന് മാതൃ ശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ.അരുൺ പ്രീത് പറഞ്ഞു.കുട്ടിയ്ക്ക് തെരുവുനായയുടെ കടിയേറ്റ ദിവസം മറ്റ് അഞ്ച് പേർക്ക് കൂടി കടിയേറ്റിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. തലയ്ക്ക് കടിയേറ്റാൽ വാക്സിൻ എടുത്താലും പേവിഷബാധ ഉണ്ടാകാമെന്ന് മലപ്പുറം ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സി.ഷുബിൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |