ന്യൂഡൽഹി: പാകിസ്ഥാനെതിരെ നടപടി കടുപ്പിക്കാനൊരുങ്ങി ഇന്ത്യ. പാകിസ്ഥാൻ കപ്പലുകൾക്കും വിമാനങ്ങൾക്കുമുള്ള അനുമതി നിഷേധിച്ചേക്കും. പാകിസ്ഥാനിലെ വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തിയിൽ കടക്കുന്നത് വിലക്കും. ഇതോടൊപ്പം പാക് കപ്പലുകൾ ഇന്ത്യൻ തുറമുഖത്തെത്തുന്നതും തടയുന്നതിനുള്ള തീരുമാനവും എടുത്തേക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ വിമാനങ്ങൾ വ്യോമാതിർത്തി കടക്കുന്നത് പാകിസ്ഥാൻ നേരത്തേ നിരോധിച്ചിരുന്നു.
അതിനിടെ, പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയിൽ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു. ഇന്ത്യയിൽ നിന്ന് ഉടൻ സൈനികാക്രമണം ഉണ്ടാകുമെന്നാണ് ഖ്വാജ മുഹമ്മദ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. 'ഇന്ത്യയിൽ നിന്നുണ്ടാകാൻ സാദ്ധ്യതയുള്ള ആക്രമണത്തെക്കുറിച്ച് പാകിസ്ഥാൻ സൈന്യം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഞങ്ങൾ സൈന്യത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. സ്വീകരിക്കേണ്ട നയപരമായ തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. ഞങ്ങളുടെ നിലനിൽപ്പിന് ഭീഷണി നേരിടുകയാണെങ്കിൽ മാത്രം ആണവായുധ ശേഖരം ഉപയോഗിക്കും', ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു.
26പേരാണ് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭീകരരിൽ രണ്ടുപേർ പാകിസ്ഥാനികളാണെന്ന് ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. കാശ്‌മീരികളായ ഭീകരവാദികളുടെ വീട് തകർക്കുന്നതുൾപ്പെടെയുള്ള നടപടികൾ നടന്നുവരികയാണ്.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തില്‍ എൻഐഎ അന്വേഷണം തുടരുകയാണ്. ആക്രമണ സമയത്ത് മരത്തിന് മുകളിൽ കയറി ഒളിച്ച പ്രദേശവാസിയായ പ്രധാന ദൃക്സാക്ഷിയുടെ മൊഴി എന്‍ഐഎയ്ക്ക് ലഭിച്ചു. ഭീകരർ തിരിച്ച് പോകുന്നതടക്കം കണ്ട ഇയാൾ പൊലീസിന് വിവരങ്ങൾ നല്‍കിയിട്ടുണ്ട്. എൻഐഎയും ഇയാളെ ബൈസരൺവാലിയിൽ എത്തിച്ച് തെളിവെടുത്തു.
പഹൽഗാം ആക്രമണം നടത്തിയ ഭീകരർ അന്താരാഷ്ട്ര അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്നവരാണെന്നാണ് വിവരം. മുള്ളുവേലി മുറിച്ച് മാറ്റി നുഴഞ്ഞ് കയറിയവരാണ് ഭീകരാക്രമണം നടത്തിയതെന്നാണ് സൂചന. സാംബ, കത്തുവ മേഖല വഴിയാണ് ഇവർ ഇന്ത്യയിൽ കയറിയത്. കാട്ടിൽ ഒളിക്കാൻ പരിശീലനം കിട്ടിയ ഹുസൈൻ ഷെയിക് ആണ് സംഘത്തെ നയിച്ചത്. കുൽഗാമിലും ബാരാമുള്ളയിലും നേരത്തെ ഇവർ ആക്രമണങ്ങൾ നടത്തിയെന്നാണ് കണ്ടെത്തല്‍. അനന്ത്നാഗിലെ മലനിരകളിൽ സംഘം ഇപ്പോഴുണ്ടെന്നാണ് സുരക്ഷ സേനയുടെ അനുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |