SignIn
Kerala Kaumudi Online
Monday, 12 May 2025 8.38 PM IST

എയ്ഡഡ് സ്കൂളുകൾക്കുള്ള സഹായം പുന:രാരംഭിക്കും: മുഖ്യമന്ത്രി കുറിച്ചി അദ്വൈത വിദ്യാശ്രമം സ്കൂൾ നവതി സ്മാരകം ഉദ്ഘാടനം ചെയ്തു

Increase Font Size Decrease Font Size Print Page
a

കോട്ടയം: എയ്ഡഡ് സ്കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള സാമ്പത്തിക സഹായം പുന:രാരംഭിക്കുന്നതിനെപ്പറ്റി സർക്കാർ ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറിച്ചി അദ്വൈത വിദ്യാശ്രമം സ്കൂൾ നവതി സ്മാരക സമുച്ചയ സമർപ്പണ സമ്മേളനവും, നവതി സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

എയ്ഡഡ് സ്കൂളുകൾക്ക് ഇത്തരം സാമ്പത്തിക സഹായം അനുവദിക്കാനുള്ള പദ്ധതി കൊവിഡ് കാലത്താണ് നിലച്ചത്. ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനെപ്പറ്റി ആലോചിക്കും. പൊതുവിദ്യാഭ്യാസ രംഗം വെല്ലുവിളികൾ നേരിടുന്ന സമയത്താണ് ഇടതുസർക്കാർ അധികാരമേറ്റത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ 5000 കോടിയുടെ വികസനം നടപ്പാക്കി.

ആധുനിക കെട്ടിടങ്ങളും, സ്മാർട്ട് ക്ളാസ് റൂമുകളും നിർമ്മിച്ചു. 973 സ്കൂൾ കെട്ടിടങ്ങൾ നവീകരിക്കാൻ ലക്ഷ്യമിട്ടതിൽ 513 എണ്ണം പൂർത്തിയാക്കി. ബാക്കിയുള്ളവയും സമയബന്ധിതമായി പൂർത്തിയാക്കും. രാജ്യത്താദ്യമായി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും എ.ഐ പരിശീലനം നൽകിയത് കേരളമാണ്.

വിദ്യകൊണ്ട് പ്രബുദ്ധരാകണമെന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശം പ്രാവർത്തികമാക്കിയ മഹാപുരുഷനായിരുന്നു സ്വാമി ശ്രീനാരായണ തീർത്ഥർ. 90 വർഷം മുൻപ് കുറിച്ചിയിൽ ആശ്രമവും, വിദ്യാഭ്യാസസ്ഥാപനവും ആരംഭിച്ചതിലൂടെ ശ്രീനാരായണ ധർമ്മം നാനാതുറകളിൽ എത്തിക്കാനായി. ഗുരു രൂപം നൽകിയ പ്രസ്ഥാനങ്ങളെ സ്വാമി ശ്രീനാരായണ തീർത്ഥർ യോജിപ്പിച്ചു. അവശ ജനവിഭാഗങ്ങളെ പിന്തുണച്ചു. അദ്വൈത വിദ്യാശ്രമം ഗുരുവിന്റെ പാരമ്പര്യം ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ.വാസവൻ സ്കൂൾ മുഖമണ്ഡപം സമർപ്പിച്ചു. അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി വിശാലാനന്ദ റിപ്പോർട്ട് അവതരിപ്പിച്ചു. വിശിഷ്ടാതിഥികൾക്കുള്ള ഉപഹാരവും അദ്ദേഹം സമർപ്പിച്ചു.

ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണവും മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ മുഖ്യപ്രഭാഷണവും നടത്തി. കൊടിക്കുന്നിൽ സുരേഷ് എം.പി,​ ജോബ് മൈക്കിൾ എം.എൽ.എ,​ പ‌ഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ,​ സ്കൂൾ പ്രിൻസിപ്പൽ അരുൺ എന്നിവർ സംസാരിച്ചു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും, സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു നന്ദിയും പറ‌ഞ്ഞു.

'ലഹരി മാഫിയയെ

കരുതിയിരിക്കണം'

മാരീച വേഷമണിഞ്ഞെത്തുന്ന ലഹരിമാഫിയയെ കരുതിയിരിക്കാൻ വിദ്യാർത്ഥികൾ പ്രാപ്തരാകണണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരിമാഫിയയ്ക്കെതിരെ ജൂൺ മുതൽ സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനയുണ്ടാകും. സ്കൂളുകളിൽ നിന്ന് ലഹരിമാഫിയയെ തുരത്താൻ സർക്കാർ മാത്രം വിചാരിച്ചാൽ കഴിയില്ല. അദ്ധ്യാപകരും, വിദ്യാർത്ഥികളും, പൊതുജനങ്ങളും അടക്കമുള്ളവരുടെ സഹായം ഇതിനായി വേണം.

TAGS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.