ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും രാജ്യത്തിന്റെ ഐക്യദാർഢ്യം പ്രകടിപ്പിക്കാനും പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് കോൺഗ്രസ്. രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് അദ്ധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമാണ് ഈ ആവശ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയത്. നിരവധി പ്രതിപക്ഷ പാർട്ടികളും ഇതേ ആവശ്യവുമായി രംഗത്തി.
ഐക്യവും ഐക്യദാർഢ്യവും അനിവാര്യമായ ഈ സമയത്ത്,പാർലമെന്റിന്റെ ഇരുസഭകളുടെയും പ്രത്യേക സമ്മേളനം എത്രയും വേഗം വിളിച്ചുകൂട്ടേണ്ടത് പ്രധാനമാണെന്ന് പ്രതിപക്ഷം വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രിക്കുള്ള കത്തിൽ ഖാർഗെ പറഞ്ഞു. പഹൽഗാമിൽ നിരപരാധികളായ പൗരന്മാർക്ക് നേരെ നടന്ന ക്രൂരമായ ഭീകരാക്രമണത്തെ നേരിടാനുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയത്തിന്റെയും ഇച്ഛാശക്തിയുടെയും ശക്തമായ പ്രകടനമായിരിക്കും അത്.
പഹൽഗാം ദുരന്തം എല്ലാ ഇന്ത്യക്കാരെയും രോഷാകുലരാക്കിയിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. ഈ നിർണായക സമയത്ത്,ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ടാണെന്ന് ഇന്ത്യ കാണിക്കണം. അതിനായി പാർലമെന്റിന്റെ ഇരുസഭകളുടെയും ഒരു പ്രത്യേക സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷം വിശ്വസിക്കുന്നു, അവിടെ ജനപ്രതിനിധികൾക്ക് ഐക്യവും ദൃഢനിശ്ചയവും പ്രകടിപ്പിക്കാൻ കഴിയും.
പ്രധാനമന്ത്രിക്കെതിരെ പോസ്റ്റർ
പഹൽഗാം അക്രമണ ശേഷം കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ പങ്കെടുക്കാതിരുന്ന പ്രധാനമന്ത്രിക്കെതിരെ പോസ്റ്റർ ആക്രമണവുമായി കോൺഗ്രസ്. പ്രധാനമന്ത്രിയുടെ തലവെട്ടിമാറ്റിയ ചിത്രവും പ്രധാനമന്ത്രി 'ഗായബ്'(പ്രധാനമന്ത്രിയെ കാണാനില്ല) എന്ന അടിക്കുറിപ്പും ചേർത്താണ് പ്രചാരണം. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് എന്താണ് സംഭവിച്ചതെന്നും ഭീകരാക്രമണം എങ്ങനെ നടന്നെന്നും പ്രധാനമന്ത്രിയെക്കൊണ്ട് പറയിപ്പിക്കലാണ് ലക്ഷ്യമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ് വിശദീകരിച്ചു. അതേസമയം, പോസ്റ്റർ വിവാദമായതോടെ കോൺഗ്രസ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച ചിത്രം ഡിലീറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |