കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. ഒന്നാം പ്രതി തസ്ളീമ, ഭർത്താവ് സുൽത്താൻ അക്‌ബർ അലി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. അതേസമയം, കേസിൽ നടൻ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. തസ്ളീമയിൽ നിന്ന് ലഹരി വാങ്ങിയതായി തെളിവില്ലാത്തതിനാലാണ് നടപടി. ശ്രീനാഥ് ഭാസിയെ വീണ്ടും വിളിച്ചുവരുത്തി രഹസ്യമൊഴി രേഖപ്പെടുത്തുമെന്ന് എക്‌സൈസ് അറിയിച്ചു.
കോടികൾ വിലമതിക്കുന്ന കഞ്ചാവ് പിടികൂടിയ കേസിൽ പ്രതികൾ അകത്തായതോടെ സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവരുമായി ബന്ധപ്പെട്ടുള്ള ലഹരി ഇടപാടുകൾ, പെൺവാണിഭം, സ്വർണ്ണക്കടത്ത് തുടങ്ങി ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തായത്. തസ്ളീമയുടെ ഫോണിലെ വാട്സ് ആപ് സന്ദേശങ്ങളിൽ നിന്നാണ് സിനിമാ രംഗത്തെ പ്രമുഖരുമായുള്ള പണം ഇടപാടിന്റെയും പെൺ വാണിഭത്തിന്റെയും വിവരങ്ങൾ ലഭിച്ചത്. ഇതേ ഫോണിൽ നിന്ന് കഞ്ചാവ് പാഴ്സലിന്റെ ഇമേജ് കണ്ടെത്തിയ എക്സൈസ് സംഘം വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച സുൽത്താനെ പിടികൂടിയപ്പോഴാണ് ചെന്നൈ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തും വെളിപ്പെട്ടത്.
ആലപ്പുഴയിൽ വിതരണക്കാർക്ക് നൽകാൻ കഞ്ചാവുമായെത്തിയപ്പോഴാണ് തസ്ലീമ പിടിയിലായത്. എക്‌സൈസ് ഇവരെ പിടികൂടുന്ന സമയം മക്കളും ഒപ്പം ഉണ്ടായിരുന്നു. ആലപ്പുഴ നർകോട്ടിക്‌സ് സി ഐ മഹേഷും സംഘവുമാണ് ഇവരെ പിടികൂടിയത്. ക്രിസ്‌റ്റീന എന്നും വിളിപ്പേരുള്ള തസ്ളീമ തായ്‌ലാൻഡിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് വരുത്തിയത്. എംഡിഎംഎയെക്കാൾ ലഹരിയേറിയതാണ് ഹൈബ്രിഡ് കഞ്ചാവ്. മുൻപ് പെൺകുട്ടിയെ ലഹരി നൽകി മയക്കിയ ശേഷം പീഡിപ്പിച്ച കേസിലെ പ്രതിയാണ് തസ്ളീമ. ഇവർ സെക്‌സ് റാക്കറ്റിലെ കണ്ണിയാണെന്നും വിവരം ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |