കൊച്ചി: പുലിപ്പല്ല് കൈവശം വച്ച കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി റാപ്പർ വേടൻ. തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് ഹിരൺ ദാസ് മുരളി എന്ന വേടൻ പറഞ്ഞു. 'എന്നെ കേൾക്കുകയും കാണുകയും ചെയ്യുന്ന സഹോദരന്മാരോടാണ് പറയാനുള്ളത് പുകവലിയും മദ്യപാനവും വലിയ പ്രശ്‌നമാണ്. ചേട്ടനോട് ദയവായി ക്ഷമിക്കണം. നല്ലൊരു മനുഷ്യനാകാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ. പോയിവരാം മക്കളെ' വേടൻ പ്രതികരിച്ചു.
കേസ് കോടതിയുടെ കൈയിലിരിക്കുന്ന കാര്യമാണെന്നും ഇതെക്കുറിച്ച് ചോദ്യങ്ങൾക്ക് വേടൻ മറുപടി നൽകി.
കേസുമായി വേടൻ സഹകരിക്കുന്നുണ്ട് എന്ന് വനംവകുപ്പ് കോടതിയെ അറിയിച്ചത് മുഖവിലയ്‌ക്കെടുത്താണ് നേരത്തെ വേടന് ജാമ്യം അനുവദിച്ചത്. കേസിന്റെ മെറിറ്റിലേക്ക് കോടതി കടന്നില്ല. പെരുമ്പാവൂർ ജ്യുഡീഷ്യൽ ഫസ്റ്റ്ക്ളാസ് കോടതിയാണ് ജാമ്യം നൽകിയത്. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
അന്വേഷണവുമായി സഹകരിക്കണം, കേരളം വിട്ട് പോകരുത്, എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, ഏഴ് ദിവസത്തിനകം പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം എന്നിങ്ങനെ കോടതി നിർദ്ദേശമുണ്ട്. സമ്മാനമായി ലഭിച്ചത് പുലിപ്പല്ല് ആണെന്ന് അറിയില്ലായിരുന്നു എന്നും അറിഞ്ഞിരുന്നെങ്കിൽ ഉപയോഗിക്കില്ലായിരുന്നു എന്നും വേടൻ കോടതിയെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |