അയോദ്ധ്യ: ഉത്തർപ്രദേശിലെ അയോദ്ധ്യ ഫൈസാബാദ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന രാംപഥിൽ നിയന്ത്രണങ്ങളുമായി അയോദ്ധ്യ മുൻസിപ്പൽ കോർപ്പറേഷൻ. രാംപഥിന്റെ 14 കിലോമീറ്റർ ചുറ്റളവിൽ മദ്യത്തിന്റെയും മാംസത്തിന്റെയും വില്പന നിരോധിച്ച് ഉത്തരവിറക്കി. പ്രദേശത്ത് മദ്യവും മാംസവും നിരോധിക്കുന്നതിനുള്ള പ്രമേയം ഇന്നലെ അയോദ്ധ്യ മുൻസിപ്പൽ കോർപ്പറേഷൻ അംഗീകരിച്ചു. രാംപഥിലാണ് രാമക്ഷേത്രം സ്ഥിതിചെയ്യുന്നത്.
പാൻ, ഗുട്ക, ബീഡി, സിഗരറ്റ്, അടിവസ്ത്രങ്ങൾ എന്നിവയുടെ പരസ്യങ്ങൾക്കും നിരോധനം ബാധകമാണ്. അയോദ്ധ്യയിൽ നേരത്തെയും മദ്യവും മാംസവും വിൽക്കുന്നതിന് വിലക്കുണ്ടായിരുന്നു. എന്നാൽ, ഫൈസാബാദ് നഗരത്തിലെ പ്രദേശങ്ങൾ ഉൾപ്പെടെ രാംപഥിലേക്കും നിയന്ത്രണങ്ങൾ വ്യാപിപ്പിക്കാനാണ് ലക്ഷ്യം. അയോദ്ധ്യ മേയർ ഗിരീഷ് പതി ത്രിപാഠിയാണ് വ്യാഴാഴ്ച തീരുമാനം പ്രഖ്യാപിച്ചത്.
നഗരത്തിന്റെ യഥാർത്ഥ ആത്മീയ ഭാവം നിലനിറുത്താനാണ് നിരോധനം നടപ്പിലാക്കുന്നതെന്ന് മേയർ പറഞ്ഞു. മേയർ, ഡെപ്യൂട്ടി മേയർ, 12 കോർപ്പറേറ്റർമാർ എന്നിവരടങ്ങുന്ന അയോദ്ധ്യ മുനിസിപ്പൽ കോർപ്പറേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് പ്രമേയം പാസാക്കിയത്. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഒരേയൊരു മുസ്ലിം കോർപ്പറേറ്റർ ബി.ജെ.പിയിൽ നിന്നുള്ള സുൽത്താൻ അൻസാരിയാണ്.
രാംപഥിൽ സരയൂ തീരം മുതലുള്ള അഞ്ച് കിലോമീറ്റർ മേഖല ഫൈസാബാദ് നഗരപരിധിയിലാണ്. നിലവിൽ ഈ ഭാഗത്ത് മാംസവും മദ്യവും വിൽക്കുന്ന നിരവധി കടകളുണ്ട്. നിരോധനത്തിന്റെ നടത്തിപ്പ് വിശദാംശങ്ങളും സമയക്രമവും മുനിസിപ്പൽ കോർപറേഷൻ ഉടൻ പ്രഖ്യാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |