ശ്രീനഗർ: പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർ വനത്തിനുള്ളിലെ ബങ്കറിലാണെന്ന റിപ്പോർട്ടിനെ തുടർന്ന് തെരച്ചിൽ ശക്തമാക്കി സൈന്യം. മനുഷ്യസാന്നിദ്ധ്യം കണ്ടെത്തുന്ന ഡ്രോൺ പരിശോധനയും നടത്തിയെങ്കിലും സൂചനകൾ ഒന്നും കിട്ടിയില്ല. ഇതോടെയാണ് ഭീകരർ വനത്തിനുള്ളിലെ ബങ്കറിൽ ഒളിച്ചിരിക്കുന്നു എന്ന സംശയമുണ്ടായത്. ബങ്കറിനുള്ളിൽ ആവശ്യമായ ഭക്ഷണം മുൻകൂട്ടി കരുതിയിരുന്നു എന്നും സംശയമുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിലെ പ്രതികൾക്കായി പതിനൊന്നാം ദിവസവും തെരച്ചിൽ തുടരുകയാണ്. അനന്ത്നാഗ് മേഖല കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടക്കുന്നത്. ഭീകരരുടെ ആയുധങ്ങൾ വനമേഖലയിൽ ഉപേക്ഷിച്ചോ എന്നത് സംബന്ധിച്ചും തെരച്ചിൽ തുടരുകയാണ്. മനുഷ്യ സാമീപ്യം തിരിച്ചറിയാൻ കഴിയുന്ന പരിശീലനം നേടിയ നായകളെ അടക്കം സൈന്യം വനത്തിനുള്ളിൽ തെരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. വനമേഖലയോട് ചേർന്ന് ഗജ്ജറുകൾ വേനൽക്കാലത്ത് ഉപയോഗിക്കുന്ന മൺവീടുകളിലും സൈന്യം പരിശോധന പരിശോധന നടത്തി. അതിർത്തിയിൽ കൂടുതൽ സായുധ സേനയെ വിന്യസിക്കുന്ന നടപടിയും തുടരുന്നു.
അതേസമയം,ശ്രീനഗറിൽ അടക്കം കനത്ത ജാഗ്രത തുടരുകയാണ്. ടൂറിസം കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ സഞ്ചാരികളുടെ വരവിൽ കാര്യമായ കുറവുണ്ട്. 95 ശതമാനം വിനോദ സഞ്ചാരികളും കാശ്മീർ യാത്ര റദ്ദാക്കിയതോടെ മേഖലയിലെ കച്ചവടക്കാരുടെ വരുമാനം നിലച്ചിരിക്കുകയാണ്. സ്ഥിതി മെച്ചപ്പെടുത്താൻ സർക്കാർ പദ്ധതി ആവിഷ്‌കരിക്കണം എന്ന് വ്യാപാരികൾ പറയുന്നു. ടൂറിസം കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങളും നീക്കണം എന്നും അവർ ആവശ്യപ്പെടുന്നു. സുരക്ഷാ പരിശോധന ഗുൽ മാർഗിലും കർശനമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |