ന്യൂഡൽഹി: ജമ്മു മുതൽ ഗുജറാത്തിലെ ഭുജ് വരെയുള്ള 1,800 കിലോമീറ്റർ പാക് അതിർത്തിയിലെ ഭീഷണികളെ നിർവീര്യമാക്കാൻ ഇന്ത്യൻ സേനയ്‌ക്ക് തുണയായി ഡി.ആർ.ഡി.ഒ സ്വന്തമായി വികസിപ്പിച്ച ആകാശ് പ്രതിരോധം. വ്യാഴാഴ്ച രാത്രി പാക് ഡ്രോണുകളെയും എഫ് -17 യുദ്ധവിമാനത്തെയും വീഴ്ത്താൻ ആകാശും പ്രയോഗിച്ചെന്നാണ് വിവരം.
30കിലോമീറ്റർ പരിധിക്കുള്ളിൽ പറന്നെത്തി ലക്ഷ്യത്തെ തകർക്കാൻ ശേഷിയുള്ളതാണ് തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈലുകൾ. മൊബൈൽ പ്ളാറ്റ്ഫോമുകളിൽ നിന്ന് വിക്ഷേപിക്കാം. തദ്ദേശീയമായി വികസിപ്പിച്ച പുതിയ റേഡിയോ ഫ്രീക്വൻസി സീക്കർ, കൃത്യമായി ലക്ഷ്യത്തിലെത്തിക്കും.
2023 മാർച്ചിലാണ് നവീകരിച്ച ആകാശ് വ്യോമ പ്രതിരോധ മിസൈൽ സംവിധാനം ഇന്ത്യൻ സൈന്യത്തിന് നൽകാനുള്ള 6,000 കോടി രൂപയുടെ കരാറിൽ പ്രതിരോധമന്ത്രാലയവും ഭാരത് ഡൈനാമിക്സ് ലിമിറ്റഡും ഒപ്പിട്ടത്.
ശത്രു ഡ്രോണുകളും മിസൈലുകളും നാശം വിതയ്‌ക്കും മുമ്പ് കണ്ടെത്തി നശിപ്പിക്കാമെന്നതാണ് പ്രത്യേകത. രാജേന്ദ്ര 3ഡി റഡാർ പോലുള്ള നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച് 100 കിലോമീറ്റർ അകലെ വച്ചു തന്നെ ഇവയുടെ സാന്നിദ്ധ്യം മണത്തറിയും. ലക്ഷ്യം കണ്ടെത്തിയാൽ, റഡാർ അതിന്റെ നീക്കങ്ങളും വേഗത, ദിശ, ഉയരം എന്നിവയും പരിശോധിക്കും. അപകടകാരിയെന്ന് കണ്ടാൽ ലക്ഷ്യത്തിനടുത്തെത്തുമ്പോൾ പൊട്ടിത്തെറിക്കും.
അടുത്തുള്ള ലക്ഷ്യങ്ങൾ
കൃത്യതയോടെ തകർക്കും
18 കിലോമീറ്റർ (ഏകദേശം 60,000 അടി) വരെ ഉയരത്തിൽ പറക്കുന്ന ഭീഷണികളെ തകർക്കും
ശബ്‌ദത്തെക്കാൾ രണ്ടര മടങ്ങ് വേഗത (മാക് 2.5)
ലക്ഷ്യങ്ങൾ: യുദ്ധവിമാനങ്ങൾ, ക്രൂസ് മിസൈലുകൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ
മഴയിലും മൂടൽമഞ്ഞിലും വെയിലിലും പകലും രാത്രിയും പ്രവർത്തന സജ്ജം
ആകാശ്- എൻജി (ന്യൂ ജനറേഷൻ): ഭാരം കുറഞ്ഞതും 50- 60 കിലോമീറ്റർ വരെ പരിധിയുള്ളതുമായ പുതിയ മോഡൽ പരീക്ഷണ ഘട്ടത്തിൽ
റഷ്യയിൽ നിന്നുള്ള എസ്- 400 ദൂരത്ത് നിന്നുള്ള ഭീഷണികളെയും(400 കിലോമീറ്റർ വരെ) ആകാശ് അടുത്തുള്ള ശത്രു ലക്ഷ്യങ്ങളെയുമാണ് (25-30കി.മീ) നേരിട്ടത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |