ന്യൂഡൽഹി: പഹൽഗാമിലെ ഭീകരാക്രമണത്തിന് കിട്ടിയ തിരിച്ചടിയിൽ നാണംകെട്ട പാകിസ്ഥാൻ അതിർത്തി മേഖലകളിൽ മൂന്നാം ദിവസവും ഡ്രോൺ ആക്രമണം നടത്തിയെങ്കിലും ഇന്ത്യ അതെല്ലാം ആകാശത്തുവച്ചുതന്നെ തകർത്തു. കഴിഞ്ഞദിവസം ചുട്ട മറുപടിയായി പാകിസ്ഥാനിലെ നാല് വ്യോമ പ്രതിരോധ കേന്ദ്രങ്ങളെ ഇന്ത്യ ആക്രമിക്കുകയും ഒരു കേന്ദ്രത്തിലെ റഡാർ തകർക്കുകയും ചെയ്തിട്ടും ഇന്നലെയും ഡ്രോൺ ആക്രമണം തുടരുകയായിരുന്നു.
ജമ്മു കാശ്മീർ മുതൽ ഗുജറാത്ത് വരെയുള്ള അതിർത്തികളിലൂടെ ഡ്രോണുകൾ പാഞ്ഞുവന്നു. ജമ്മു നഗരം, ഉന്നംവച്ചും ഡ്രോൺ വന്നു. സാംബ,രജൗരി മേഖലകളിൽ സ്ഫോടനശബ്ദം കേട്ടു. രാജസ്ഥാനിലെ ജയ്സാൽമീറിലേക്കും ഡ്രോണുകൾ തൊടുത്തെങ്കിലും വിഫലമായി. അമൃത്സറും ലക്ഷ്യമിട്ടു. പഞ്ചാബിലെ ഫെറോസ്പൂരിലെ ജനവാസ മേഖലയിൽ ഡ്രോൺ വീണ് ഏതാനും പേർക്ക് പരിക്കേറ്റതായി സൂചനയുണ്ട്.
പാക് പ്രകോപനമുണ്ടായതിന് പിന്നാലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സായുധ സേനാ മേധാവികൾ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം ചേർന്നു. കനത്ത തിരിച്ചടി നൽകും.
വ്യാഴാഴ്ച രാത്രി നടത്തിയതിനു സമാനമായിഇന്നലെ രാത്രി ഒൻപതു മുതലാണ് ഡ്രോണുകൾ തുരുതുരാ വന്നതെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.
ജമ്മു, സാംബ ജില്ലകളിലാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. വെളിച്ചം കെടുത്താൻ നിർദ്ദേശം ലഭിച്ചതിനാൽ അതിർത്തി ഗ്രാമങ്ങൾ മുഴുവൻ ഇരുട്ടിലായിരുന്നു.
വ്യാഴാഴ്ച രാത്രി ലഡാക്കിലെ സിയാച്ചിൻ ബേസ് ക്യാമ്പ് മുതൽ ഗുജറാത്തിലെ കച്ച് പ്രദേശം വരെയുള്ള 36 ഇടങ്ങളിലാണ് ഡ്രോൺ ആക്രമണമുണ്ടായത്.
തുർക്കിയുടെ ഡ്രോണുകൾ
പടിഞ്ഞാറൻ അതിർത്തിയിൽ വന്ന പാക് ഡ്രോണുകളെ വ്യോമ പ്രതിരോധ സംവിധാനം തകർത്തെന്ന് പത്രസമ്മേളനത്തിൽ കേണൽ സോഫിയ ഖുറേഷിയും വിംഗ് കമാൻഡർ വ്യോമിക സിംഗും പറഞ്ഞു. 300-400 ഡ്രോണുകളിൽ ഭൂരിഭാഗവും സൈനിക കേന്ദ്രങ്ങളുടെ ദൃശ്യങ്ങൾ പകർത്താനുള്ള ക്യാമറ ഘടിപ്പിച്ചവയായിരുന്നു. തുർക്കിയുടെ അസിസ്ഗാർഡ് ഡ്രോണുകളാണിവ. മേയ് എട്ടിന് രാത്രി വൈകി ഭട്ടിൻഡ വ്യോമത്താവളം ലക്ഷ്യമിട്ട സായുധ ഡ്രോണിനെ സേന നിർവീര്യമാക്കി.
പാക് നഗരങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയെന്ന് വാർത്ത വന്നിരുന്നെങ്കിലും സേന സ്ഥിരീകരിച്ചിട്ടില്ല.
വിമാനങ്ങളെ കവചമാക്കി
വെട്ടിലാക്കാൻ ശ്രമം
വ്യാഴാഴ്ച രാത്രി ഇന്ത്യ ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയ സമയത്ത് വ്യോമപാതയിൽ അന്താരാഷ്ട്ര സർവീസുകൾ കടത്തിവിട്ട് നിരപരാധികളായ യാത്രക്കാരെ അപകടത്തിലാക്കാനും പാക് ശ്രമം. ഇതിലൂടെ ഇന്ത്യയെ പഴി കേൾപ്പിക്കുകയായിരുന്നു ലക്ഷ്യം. ദമാമിൽ നിന്നുള്ള ഫ്ളൈനാസ് ഏവിയേഷന്റെ എയർബസ് 320 വിമാനം രാത്രി 9.10ന് ലാഹോറിൽ ഇറങ്ങിയിരുന്നു. അതിർത്തിയിലെ 24 വിമാനത്താവളങ്ങൾ ഇന്ത്യ 15 വരെ അടച്ചിരിക്കയാണ്.
കനത്ത ഷെല്ലിംഗ്
ജവാന് വീരമൃത്യു
ജമ്മു കാശ്മീർ മേഖലയിലെ തങ്ധർ, ഉറി, പൂഞ്ച്, മെന്ദാർ, രജൗരി, അഖ്നൂർ, ഉദംപൂർ എന്നിവിടങ്ങളിൽ നിയന്ത്രണ രേഖ ലംഘിച്ച് പാകിസ്ഥാൻ സൈന്യം കനത്ത ഷെല്ലിംഗ് നടത്തി. ഷെല്ലിംഗിൽ ആന്ധ്രാ പ്രദേശ് സത്യസായി ജില്ലയിലെ ലാൻസ് നായിക് മുരളി നായക്(25) വീരമൃത്യു വരിച്ചു. ഒരാഴ്ച മുൻപാണ് ജമ്മുവിൽ പോസ്റ്റിംഗ് ലഭിച്ചത്. ഷെല്ലിംഗിൽ അതിർത്തി ഗ്രാമങ്ങളിൽ വ്യാപക നാശങ്ങളുണ്ടായി. ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാൻ സൈന്യത്തിനും വലിയ നഷ്ടം സംഭവിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഏഴ് ഭീകരരെ വധിച്ചു
മേയ് എട്ടിന് രാത്രി 11ന് ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച ഏഴ് ഭീകരരെ ബി.എസ്.എഫ് തുരത്തി
ഇന്ത്യൻ സായുധ സേന സ്വന്തം നഗരങ്ങളെയും ഗുരുദ്വാരയെയും ആക്രമിച്ചെന്ന പാക് വാദം തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി
മേയ് 7ന് നടന്ന പാക് ഷെൽ ആക്രമണത്തിൽ പൂഞ്ചിലെ കാർമെലൈറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റിന്റെ സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടെന്നും മിസ്റി അറിയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |