SignIn
Kerala Kaumudi Online
Sunday, 27 July 2025 2.04 PM IST

ശമനമില്ലാതെ മഞ്ഞപ്പിത്തവും ഡെങ്കിയും മുൻകരുതലെടുത്തിട്ടും ആശങ്ക

Increase Font Size Decrease Font Size Print Page
fever

ഏപ്രിലിൽ മാത്രം 64 മഞ്ഞപ്പിത്ത കേസുകൾ

അഞ്ച് മാസത്തിനിടെ 586 ഡെങ്കി കേസുകൾ

കണ്ണൂർ: ജില്ലയിൽ മുൻ കരുതലുകളും രോഗ വ്യാപനം തടയാനുള്ള പ്രവർത്തനങ്ങളും ആരോഗ്യ വകുപ്പിന്റേയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടന്നുവരുന്നുണ്ടെങ്കിലും രോഗവ്യാപനത്തിൽ കുറവില്ലാത്തത് ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ മാസത്തെ കണക്കുകൾ പ്രകാരം 64 മഞ്ഞപ്പിത്ത കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ വർഷം ഇതുവരെ 586 ഡെങ്കിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തു.

തളിപ്പറമ്പ്, ഇരിട്ടി, ആറളം, ചിറക്കൽ, ശ്രീകണ്ഠപുരം, മലപ്പട്ടം, കുറ്റ്യാട്ടൂർ, പാനൂർ, ചപ്പാരപ്പാടവ്, മാലൂർ എന്നിവിടങ്ങളിലാണ് കൂടുതൽ മഞ്ഞപ്പിത്ത കേസുകൾ റിപ്പോർട്ട് ചെയിതിരിക്കുന്നത്. കുറ്റ്യാട്ടൂർ മേഖലയിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങളിൽ ഉൾപ്പെടെ പൊതു ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കണമെന്നും ഭക്ഷണം നൽകുന്ന ഇടങ്ങളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന ഉണ്ടായിരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശമുണ്ട്.

കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത് ആറളം, കൊട്ടിയൂർ പഞ്ചായത്തുകളിലാണ്. ഇരുപഞ്ചായത്തുകളിലും നാൽപ്പത് വീതം കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിനു പുറമെ അയ്യങ്കുന്ന്, ചെമ്പിലോട്, പേരാവൂർ, മുഴക്കുന്ന്, കേളകം, ചെറുപുഴ, കുന്നോത്തുപറമ്പ്, ഇരിട്ടി, കോളയാട് എന്നിവിടങ്ങളിൽ 15ന് മുകളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തോട്ടം മേഖലകളിലാണ് കൂടുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യോഗവും അവലോകനവും അവതാളത്തിൽ?

മുൻ വർഷങ്ങളിലെ രോഗ വ്യാപനം കണക്കിലെടുത്ത് ഈ വർഷം രോഗ വ്യാപനം തടയാനായി മാർച്ചിൽ തന്നെ കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ചേർത്തിരുന്നെങ്കിലും അതെല്ലാം ഫലം കണ്ടിരുന്നോ എന്ന ആശങ്ക ജനങ്ങളിലുണ്ട്. 49 മഞ്ഞപ്പിത്ത ഹോട്ട്സ്പോട്ടുകളും 77 ഡെങ്കിപ്പനി ഹോട്സ്പോട്ടുകളും കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം മഞ്ഞപ്പിത്ത വ്യാപനത്തിനിടയാക്കിയ തളിപ്പറമ്പ് പ്രദേശത്ത് രോഗം പടരുന്നത് നിയന്ത്രിക്കാനായെങ്കിലും ഈ വർഷവും പ്രദേശത്ത് മഞ്ഞപ്പിത്ത വ്യാപനമുണ്ട്. അവലോകന യോഗത്തിൽ തീരുമാനിച്ച മഴക്കാല പൂർവ്വ ശുചീകരണമുൾപ്പടെയുള്ള പല തീരുമാനങ്ങളും പല പ്രദേശങ്ങളിലും നടപ്പിലാക്കിയിട്ടില്ല. ഇത് സംബന്ധിച്ച കേരള കൗമുദി നേരത്തെതന്നെ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

ജനങ്ങളുടെ അനാസ്ഥയും രോഗവ്യാപനത്തിന് കാരണമാകുന്നുണ്ട്. വേനൽ മഴയിൽ തോട്ടം മേഖലകളിൽ വെള്ളം കെട്ടികിടക്കാൻ ഇടയായതും റബ്ബർ തോട്ടങ്ങളിൽ ചിരട്ട കമിഴ്ത്തി വയ്ക്കാത്തതും കൊതുക് പെരുകുന്നതിന് കാരണമായിട്ടുണ്ട്. അതുപോലെ ശ്രദ്ധയില്ലാതെ ഉപയോഗിച്ച വൃത്തിഹീനമായ വെള്ളവും മഞ്ഞപ്പിത്തത്തിന് കാരണമായി. ആരോഗ്യ വകുപ്പിനൊപ്പം പൊതുജനങ്ങളും മുൻ കരുതലുകൾ എടുത്താലെ രോഗ വ്യാപനം തടയാനാവൂ. -ജില്ല ആരോഗ്യ വകുപ്പ്

TAGS: LOCAL NEWS, KANNUR, DENGUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.