മുംബയ്: മഹാരാഷ്‌ട്രയിൽ രണ്ട് ഐസിസ് സ്ലീപ്പർ സെൽ അംഗങ്ങളെ എൻഐഎ അറസ്റ്റ് ചെയ്‌തു. മുംബയ് വിമാനത്താവളത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. 2023ലെ ഐഇഡി (ഇംപ്രൊവൈസ്‌ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് ) കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ദീർഘനാളായി എൻഐഎ ഇവരെ തെരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
ഡയപ്പർവാല എന്ന വിളിപ്പേരുള്ള അബ്‌ദുള്ള ഫയാസ് ഷെയ്‌ഖ്, തൽഹ ഖാൻ എന്നിവരാണ് അറസ്റ്റിലായത്. മുംബയ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ രണ്ടാമത്തെ ടെർമിനലിൽ നിന്നാണ് ഇവരെ എൻഐഎ കസ്റ്റഡിയിലെടുത്തത്. ഇന്തോനേഷ്യയിൽ നിന്ന് ഇവർ ഇന്ത്യയിലേക്ക് മടങ്ങിവരികയായിരുന്നു.
2023ൽ പൂനെയിൽ വച്ച് ഐഇഡി ബോംബ് ഉണ്ടാക്കി പരീക്ഷിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള കേസ്. അബ്‌ദുള്ള ഫയാസിന്റെ പൂനെയിലുള്ള വീട്ടിൽ വച്ചായിരുന്നു ഇവർ ബോംബ് ഉണ്ടാക്കിയത്. തുടർന്ന് നിയന്ത്രിത സ്‌ഫോടനത്തിലൂടെ അത് പരീക്ഷിക്കുകയും ചെയ്‌തു.
സംഭവത്തിൽ അന്വേഷണം തുടങ്ങിയതോടെ ഒളിവിൽ പോയ രണ്ടുപേരും പിന്നീട് ഇന്തോനേഷ്യയിലേക്ക് കടന്നു. അവിടെ ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് മൂന്ന് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഇവരുൾപ്പെടെ എട്ടുപേർക്കെതിരെയാണ് കേസെടുത്തിരുന്നത്. മറ്റുള്ളവർ നേരത്തേ അറസ്റ്റിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |