മൊറാദാബാദ്: ട്രെയിനിലെ ടോയ്‌ലറ്റിനുള്ളിൽ നവജാത ശിശുവിനെ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് കൊടുംക്രൂരത. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കുഞ്ഞാണെന്ന് കണ്ടെത്തി. സ്വന്തം പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കിയതാണെന്ന് കുട്ടി പൊലീസിന് മൊഴി നൽകി.
ബീഹാറിലാണ് ഈ ക്രൂരത നടന്നത്. പിതാവിൽ നിന്ന് ബലാത്സംഗത്തിനിരയായത് കുടുംബം മൂടിവയ്ക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. പിതാവ് ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചികിത്സയ്‌ക്കായി ഡൽഹിയിലേക്ക് ട്രെയിനിൽ കൊണ്ടുപോകുന്നതിനിടെ ജൂൺ 22നാണ് കുഞ്ഞ് ജനിച്ചത്. ട്രെയിൻ വാരണാസിക്ക് സമീപം എത്തിയപ്പോഴാണ് ടോയ്‌ലറ്റിൽ പെൺകുട്ടി ആൺകുഞ്ഞിന് ജന്മം നൽകിയത്.
കുഞ്ഞിനെ ബാഗിലാക്കിയ ശേഷം മറ്റൊരു ട്രെയിനിന്റെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച ശേഷം പെൺകുട്ടിയും കുടുംബവും ഇറങ്ങിപോകുകയായിരുന്നു. പട്ന - ഛണ്ഡീഗഢ് വേനൽക്കാല പ്രത്യേക ട്രെയിനിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. ബറേലിക്ക് സമീപമെത്തിയപ്പോഴാണ് ട്രെയിനിലെ കച്ചവടക്കാർ ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നത്. പിന്നാലെ പരിശോധിച്ചപ്പോഴാണ് പൊക്കിൾക്കൊടി മുറിച്ചിട്ടില്ലാത്ത നിലയിൽ ടോയ്ലറ്റിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻ തന്നെ ടിടിഇയെ സമീപിച്ചു. പിന്നീട് മൊറാദാബാദിലെത്തിയപ്പോൾ ട്രെയിൻ അധികൃതർ കുഞ്ഞിന് വെെദ്യസഹായം ലഭ്യമാക്കി.
കുഞ്ഞിനെ ഉപേക്ഷിച്ച ബാഗിൽ നിന്ന് കണ്ടെത്തിയ സിം കാർഡാണ് കേസിൽ വഴിത്തിരിവായത്. സിം കാർഡിന്റെ ഉടമ പെൺകുട്ടിയുടെ ബന്ധുവായിരുന്നു. പെൺകുട്ടി ബലാത്സംഗത്തെ തുടർന്ന് ഗർഭിണിയായതാണെന്ന് ഇയാളിൽ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്. ബീഹാറിലെ ഛപ്രയിലായിരുന്നു പെൺകുട്ടിയുടെ കുടുംബം. തന്റെ പിതാവ് മദ്യപാനിയാണെന്നും വർഷങ്ങളായി തന്നെ ലെെംഗികമായി പീഡിപ്പിക്കുകയാണെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. കുഞ്ഞിനെയും അമ്മയെയും മൊറാബാദിലെ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രത്തിലേക്ക് മാറ്റി. ബലാത്സംഗവുമായി ബന്ധപ്പെട്ട കേസ് ബീഹാർ പൊലീസ് അന്വേഷിച്ചുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |