പെരുമ്പാവൂർ: 65 ഗ്രാം ഹെറോയിനുമായി മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. അസാം നൗഗാവ് സ്വദേശികളായ അബ്ദുൽ ബഷർ (30), ബിച്ച് മിലൻ (58), റുസ്തം അലി (22) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്. പിയുടെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുംതോട് ജംഗ്ഷനിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
അസാമിൽ നിന്ന് ട്രെയിനിൽ ആലുവയിലെത്തി ഓട്ടോറിക്ഷയിൽ ഹെറോയിനുമായി അല്ലപ്ര ഒർണ ഭാഗത്തേക്ക് വരികയായിരുന്നു. സോപ്പുപെട്ടികളിൽ സൂക്ഷിച്ച നിലയിൽ ആറ് ബോക്സ് ഹെറോയിനാണ് അന്വേഷണസംഘം പിടികൂടിയത്.
അബ്ദുൽ ബഷർ അസാമിൽനിന്ന് കേരളത്തിലേക്ക് ഹെറോയിൻ കടത്തുന്ന മുഖ്യ കണ്ണിയാണെന്ന് പൊലീസ് പറഞ്ഞു. അല്ലപ്രയിലെ പ്ലൈവുഡ് കമ്പനിയിൽ കോൺട്രാക്ടറായി ജോലി ചെയ്യുന്നയാളാണ്. ജോലിയുടെ മറവിലാണ് മയക്കുമരുന്ന് കച്ചവടം നടത്തിവന്നിരുന്നത്. ഭണ്ഡാരി എന്ന ഇരട്ട പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ബോക്സ് ഒന്നിന് മുപ്പതിനായിരം രൂപയ്ക്ക് വാങ്ങുന്ന ഹെറോയിൻ ചെറിയ ഡപ്പികളിലാക്കി വില്പന നടത്തിവരികയായിരുന്നു.
പെരുമ്പാവൂർ എ.എസ്പി ശക്തിസിംഗ് ആര്യ, ഇൻസ്‌പെക്ടർ ടി.എം. സൂഫി, എസ്.ഐമാരായ റിൻസ് എം. തോമസ്, സുഭാഷ് തങ്കപ്പൻ, എ.എസ്.ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ വർഗീസ് വേണാട്ട്, ടി.എ. അഫ്സൽ, ബെന്നി ഐസക്, രമേശ്, അജിത്ത് മോഹൻ, സി.പി.ഒമാരായ സിബിൻ സണ്ണി, നിസാമുദ്ദീൻ, ടി.എ. ഫസൽ എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |