കൊച്ചി: മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടികൾ തുടർന്ന് പെരുമ്പാവൂർ പൊലീസ്. എ.എസ്.പി ശക്തി സിംഗ് ആര്യയുടെ നേതൃത്വലുള്ള സ്പെഷ്യൽ സ്ക്വാഡ് ഈ വർഷത്തിൽ 270 ഗ്രാം ഹെറോയിനും 50 കിലോ കഞ്ചാവും 100 ചാക്ക് ഹാൻസും 10 ഗ്രാം എം.ഡി.എം.എയുമാണ് ഇതുവരെ പിടികൂടിയത്. റൂറൽ എസ്.പി എം. ഹേമലതയുടെ നിയന്ത്രണത്തിലാണ് അന്വേഷണം. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം 65 ഗ്രാം ഹെറോയിനുമായി മൂന്ന് അന്യ സംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തു. അസാം നൗഗാവ് സ്വദേശികളായ അബ്ദുൽ ബഷർ (30), ബിച്ച് മിലൻ (58), റുസ്തം അലി (22) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് നെടുംതോട് ജംഗ്ഷനിൽ വച്ചാണ് ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ കസ്റ്റഡിയിലെടുത്തത്. അസാമിൽ നിന്ന് ട്രെയിൻ മാർഗം ആലുവയിലെത്തി അല്ലപ്ര ഒർണ്ണ ഭാഗത്തേക്ക് വരികയായിരുന്നു. സോപ്പുപെട്ടികളിൽ സൂക്ഷിച്ച നിലയിൽ ആറ് ബോക്‌സ് ഹെറോയിനാണ് പിടികൂടിയത്. അസാമിൽ നിന്ന് ഹെറോയിൻ കടത്തുന്ന മുഖ്യ കണ്ണികളിലൊരാളായ അബ്ദുൽ ബഷർ അല്ലപ്രയിലെ പ്ലൈവുഡ് കമ്പനിയിൽ തൊഴിലാളികളെ നൽകുന്ന കരാറുകാരനാണ്.
പെരുമ്പാവൂർ പൊലീസ് ഇൻസ്‌പെക്ടർ ടി.എം. സൂഫി, എസ്.ഐമാരായ റിൻസ് എം. തോമസ്, സുഭാഷ് തങ്കപ്പൻ, എ.എസ്.ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ വർഗീസ് ടി. വേണാട്ട്, ടി.എ. അഫ്‌സൽ, ബെന്നി ഐസക്, രമേശ്, അജിത് മോഹൻ സി.പി.ഒമാരായ സിബിൻ സണ്ണി, നിസാമുദ്ദീൻ, ടി.എ. ഫസൽ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |