കൊച്ചി, ആലപ്പുഴ, കൊല്ലം തീരങ്ങൾ ഭീഷണിയിൽ
കൊച്ചി /തിരുവനന്തപുരം: പുറങ്കടലിൽ മുങ്ങിത്താഴ്ന്ന ചരക്ക് കപ്പൽ ഏതുനിമിഷവും ഒരു ജലബോംബ് ആയേക്കും. 16 കണ്ടെയ്‌നർ കാത്സ്യം കാർബൈഡ് കപ്പലിലുണ്ട്. വെള്ളവുമായി സമ്പർക്കമുണ്ടായാൽ ഇത് അസറ്റിലിൻ വാതകമായി മാറി വൻസ്ഫോടനം സംഭവിക്കാം. മറ്റു 13 കണ്ടെയ്‌നറിൽ ഹാനികരമായ വസ്തുക്കളും കപ്പൽ ടാങ്കിൽ 450 ടണ്ണോളം ഇന്ധനവുമുണ്ട്. സ്ഫോടനമുണ്ടായാൽ എന്തെല്ലാം സംഭവിക്കുമെന്നത് പ്രവചനാതീതമാണ്. കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ (70.38 കി. മി) അകലെ തിരക്കേറിയ കപ്പൽച്ചാലിന്റെ അടിത്തട്ടിലാണ് കപ്പലിപ്പോൾ.
20 നോട്ടിക്കൽ മൈൽ പരിധിയിൽ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. കൊച്ചി, ആലപ്പുഴ, കൊല്ലം തീരങ്ങൾ എണ്ണ, രാസപദാർത്ഥ ഭീഷണിയിലായി. കപ്പലിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ എണ്ണ പരന്നിട്ടുണ്ട്. വെള്ളത്തിൽ നിന്നും എണ്ണ വലിച്ചെടുത്തിലെങ്കിൽ മത്സ്യസമ്പത്തിന് വലിയ പ്രതിസന്ധിയാവും. എണ്ണപടർന്നാൽ മത്സ്യ സമ്പത്തിന് കൊടിയനാശമുണ്ടാകും.
640 കണ്ടെയ്‌നറുകളിൽ 100ലധികം കടലിൽ പതിച്ചിട്ടുണ്ട്. ഒഴുകുന്ന കണ്ടെയ്‌നറുകളിൽ മറൈൻ ഗ്യാസ് ഓയിലും (എം.ജി.ഒ), വെരി ലോ സൾഫർ ഫ്യൂവൽ ഓയിലും (വി.എൽ.എസ്.എഫ്.ഒ) മറ്റുമാണ്. കോസ്റ്റ് ഗാർഡ് കപ്പൽ 'സക്ഷം", കോസ്റ്റ്ഗാർഡിന്റെ ഏറ്റവും വലിയ ഓഫ്‌ഷോർ പട്രോൾ യാനമായ 'സമർത്ഥ്"എന്നിവ എണ്ണ പടരുന്നത് തടയാനുള്ള തീവ്രശ്രമത്തിലാണ്. ഡോർണിയർ വിമാനം ഉപയോഗിച്ച് എണ്ണപ്പാട നശിപ്പിക്കാനുള്ള പൊടി തളിച്ചു.
കണ്ടെയ്നറുകൾ ഒഴുകിയെത്താൻ സാദ്ധ്യത കൂടുതൽ ആലപ്പുഴ തീരത്താണ്. കൊല്ലം, തിരുവനന്തപുരം തീരത്തും സാദ്ധ്യതയുണ്ട്. കണ്ടെയ്‌നറുകൾ വീണ്ടെടുക്കാൻ രണ്ട് കപ്പലുകൾ രംഗത്തുണ്ട്.
കണ്ടെയ്നർ ഭീഷണി
കടലിൽ വച്ച് സ്ഫോടനം സംഭവിച്ചാൽ തീ അണയും. കണ്ടെയ്നറുകൾ കരയ്ക്ക് അടിയുന്ന ഘട്ടത്തിലാണ് വെള്ളവുമായി കലർന്ന് രാസപ്രവർത്തനം നടക്കുന്നതെങ്കിൽ സ്ഥിതി നിയന്ത്രണാതീതമാകും. നിശ്ചിത അകലം പാലിച്ച് കണ്ടെയ്നറുകളെ വിഴിഞ്ഞം,കൊച്ചി പോർട്ടുകളിലേക്ക് വലിച്ച് കയറ്റുകയാണ് പോംവഴി. അതിന് കണ്ടൈയ്‌നറുകൾ സംബന്ധിച്ച് പൂർണമായ വിവരങ്ങൾ ലഭ്യമാകണം. വിദേശത്തുനിന്ന് ചരക്കുകൾ അയയ്ക്കുമ്പോൾ കണ്ടെയ്നറുകളെ കുറിച്ചുള്ള വിവരങ്ങൾ നൽകാത്തതാണ് പ്രതിസന്ധിയാകുന്നത്.
കാത്സ്യം കാർബണേറ്റ് എന്തിന്?
അതീവസുരക്ഷയിൽ പ്രത്യേക സജ്ജീകരണങ്ങളോടെയാണ് രാസപ്രവർത്തനം നടത്തി അസറ്റ്ലിൻ വാതകമുണ്ടാക്കുന്നത്. ഇത് സിലിണ്ടറുകളിൽ നിറച്ച് വ്യവസായ ആവശ്യങ്ങൾക്ക് ഉപയോഗിക്കും.കട്ടകളായും പൊടിയായും കാത്സ്യം കാർബണേറ്റ് സൂക്ഷിക്കാം,കണ്ടെയ്നറിൽ എങ്ങനെയെന്ന് വ്യക്തമല്ല.
കണ്ടെയ്നറുകൾ കരയ്ക്ക് അടിയുന്നത് അപകടമാണ്.അതിനാൽ പ്രത്യേക ജാഗ്രതവേണം.കണ്ടെയ്നറുകൾ മാറ്റുന്നതും വെള്ളത്തിനിന്നുള്ള ഓയിൽ നീക്കവും ശ്രമകരമാണ്
-പി.പ്രമോദ്
ഡയറക്ടർ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |