തിരുവനന്തപുരം: 10 കുട്ടികളുണ്ടെങ്കിൽ ഹയർ സെക്കൻഡറിയിൽ അറബിക് അദ്ധ്യാപകർക്ക് തസ്തികസൃഷ്ടിച്ച് നിയമനാംഗീകാരം നൽകാൻ ഉത്തരവ്. 2023 – 24ലെ തസ്തിക നിർണയത്തിൽ 10 കുട്ടികളുണ്ടെങ്കിൽ അറബിക് അദ്ധ്യാപകനെ നിലനിറുത്താം. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ അധിക തസ്തിക സൃഷ്ടിക്കാൻ പാടില്ലെന്നും ഉത്തരവിലുണ്ട്. 1998ലെ സർക്കാർ ഉത്തരവനുസരിച്ച് ഹയർ സെക്കൻഡറിയിൽ അറബിക്, ഉറുദു, തമിഴ്, കന്നഡ ഉൾപ്പെടെയുള്ള ഉപഭാഷകൾ അനുവദിക്കുന്നതിന് ഏറ്റവും കുറഞ്ഞത് 10 കുട്ടികൾ മതിയെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ 2014, 2015, 2016 അദ്ധ്യയന വർഷം ആരംഭിച്ച ബാച്ചുകളിൽ തസ്തിക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസവകുപ്പ് നൽകിയ കത്തിൽ അറബിക് തസ്തികയ്ക്ക് 25 കുട്ടികൾ വേണമെന്ന് പറഞ്ഞിരുന്നു. എന്നാൽ, സർക്കാർ ഉത്തരവിന് കത്തിലൂടെ ഭേദഗതി വരുത്തുന്നത് നിയമപരമായി നിലനിൽക്കില്ല. ഇത് സംബന്ധിച്ച കേസുകളിൽ 1998ലെ ഉത്തരവ് പ്രകാരം തീരുമാനമെടുക്കാൻ കോടതി ഉത്തരവിട്ടിരുന്നു.
ആറാം പ്രവൃത്തിദിന
കണക്കെടുപ്പ്
തിരുവനന്തപുരം: അദ്ധ്യയനവർഷത്തെ ആറാം പ്രവൃത്തിദിനത്തിലെ വിദ്യാർത്ഥികളുടെ കണക്കെടുപ്പ് ഇന്നലെ നടന്നു. സാധുവായ ആധാർ (യു.ഐ.ഡി ) ഉള്ള കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് തസ്തികനിർണയം നടക്കുക.
കണക്കെടുപ്പിന് ശേഷം സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലെ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികളുടെ വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂർണ പോർട്ടലിൽ അപ്ലോഡ് ചെയ്തു. ഇന്നലെ വൈകിട്ട് അഞ്ചു വരെയായിരുന്നു സമ്പൂർണയിൽ വിവരങ്ങൾ രേഖപ്പെടുത്താനുള്ള അവസരം. അതിന് ശേഷമുള്ള വിവരങ്ങൾ തസ്തികനിർണയത്തിന് പരിഗണിക്കില്ല. ജൂലായ് 15നകം തസ്തികനിർണയം പൂർത്തിയാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |