തിരുവനന്തപുരം: രാജ്ഭവനിലെ ചടങ്ങുകളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വയ്ക്കുന്നതിനെതിരെ സർക്കാർ നിയമനടപടികളിലേക്ക്. നിയമ സെക്രട്ടറിയോടും അഡ്വക്കേറ്റ് ജനറലിനോടും ഉപദേശം തേടി. ചിത്രം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേസുകൊടുക്കാനും നീക്കമുണ്ട്.
രാജ്ഭവനിൽ എന്തൊക്കെ ഉപയോഗിക്കണമെന്ന് താനാണ് നിശ്ചയിക്കേണ്ടതെന്നും സർക്കാർ കോടതിയെ സമീപിച്ചാൽ നിയമപരമായി നേരിടുമെന്നും ഗവർണർ നിലപാടെടുത്തു. രാജ്ഭവനിലെ ചടങ്ങുകളിൽ ഉപയോഗിക്കാവുന്ന ചിഹ്നങ്ങളും ചിത്രങ്ങളുമടങ്ങിയ പ്രോട്ടോക്കോൾ മന്ത്രിസഭായോഗം തയ്യാറാക്കി ഗവർണറെ അറിയിക്കാനുള്ള നടപടികളിലേക്ക് സർക്കാർ കടന്നു. കരടുണ്ടാക്കാൻ നിയമസെക്രട്ടറിയെ ചുമതലപ്പെടുത്തി. രാജ്ഭവനിലെ സർക്കാർ പരിപാടികൾ ഒഴിവാക്കാനും ആലോചനയുണ്ട്.
രാജ്ഭവനിലെ എല്ലാ ചടങ്ങുകളിലും ഭാരതാംബയുടെ ചിത്രം ഉപയോഗിക്കുമെന്ന നിലപാടിലാണ് ഗവർണർ ആർ.വി.ആർലേക്കർ. ഇന്നലെ പശ്ചിമബംഗാൾ രൂപീകരണാഘോഷ ചടങ്ങിലും ചിത്രമുപയോഗിച്ചു. ഇന്നത്തെ യോഗാ ദിനാഘോഷത്തിലും ചിത്രമുണ്ടാവും. മേരാ യുവഭാരതാണ് സംഘാടകർ. രാജ്ഭവനിൽ സർക്കാർ പരിപാടികൾ അടുത്തെങ്ങും നിശ്ചയിച്ചിട്ടില്ല. ഓഡിറ്റോറിയത്തിന്റെ വലതുവശത്ത് ഭാരതാംബ ചിത്രവും വിളക്കുകൊളുത്തി പുഷ്പാർച്ചനയും നിർബന്ധമാക്കാനാണ് ഗവർണർ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചത്.
ഔദ്യോഗിക ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി പ്രോട്ടോക്കോൾ ലംഘനം നടത്തിയതായി കേന്ദ്രത്തിനുള്ള പ്രതിമാസ റിപ്പോർട്ടിൽ ഗവർണർ അറിയിക്കും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവർക്കാണ് റിപ്പോർട്ടയയ്ക്കുക. പ്രോട്ടോക്കോൾ ലംഘനത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് കത്തുനൽകാനുമിടയുണ്ട്. രാജ്ഭവനിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ പരിപാടിയിൽ ഭാരതാംബയുടെ ചിത്രംവച്ചതിൽ പ്രതിഷേധിച്ച് മന്ത്രി ഇറങ്ങിപ്പോയതിൽ ഗവർണർ കടുത്ത അതൃപ്തിയിലാണ്.
ഗവർണറുടെ ചുമതലകൾ പത്താം
ക്ലാസിൽ പഠിപ്പിക്കും: മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: ഭാരതാംബാ വിവാദത്തിൽ ഗവർണർക്കെതിരെ ആയുധം കൂർപ്പിച്ച് സർക്കാർ. ഗവർണറുടെ അധികാരവും കടമയും ഈ വർഷത്തെ പത്താംക്ളാസ് പാഠപുസ്തകത്തിലും ഹയർ സെക്കൻഡറി പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്ന വേളയിലും
ഉൾപ്പെടുത്താനാണ് തീരുമാനം. പത്താം ക്ളാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം വോള്യത്തിലാണ് ഉൾപ്പെടുത്തുന്നത്.
ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരിച്ചതെന്നും വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ അത് ജീവിതത്തിൽ പകർത്താൻ വകുപ്പ് കുട്ടികൾക്ക് പിന്തുണ നൽകുമെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഗവർണർമാരുടെ ഭരണഘടനാപരമായ അധികാരങ്ങളെക്കുറിച്ച് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ മൂല്യങ്ങൾ പഠിക്കേണ്ട യഥാർത്ഥ ഇടങ്ങൾ വിദ്യാലയങ്ങളായതുകൊണ്ടാണ് ഗവർണർമാരുടെ ഭരണഘടനാ അധികാരങ്ങളെക്കുറിച്ച് പാഠപുസ്തകങ്ങളിൽ പ്രതിപാദിക്കാൻ തീരുമാനിച്ചത്. ഭാരതാംബയെ വണങ്ങണമെന്ന നിലപാട് ഗവർണർ തിരുത്തണമെന്നും മന്ത്രി വി.ശിവൻകുട്ടി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |