ന്യൂഡൽഹി: അതിർത്തിയിൽ സൈന്യത്തിന് കരുത്തേകാൻ ഇന്ത്യ വാങ്ങിയ അപ്പാച്ചെ ഹെലികോപ്ടറുകളിൽ മൂന്നെണ്ണം ഉടൻ ലഭിക്കും. അമേരിക്കയുമായി 2020ല്‍ ഒപ്പിട്ട 5,691 കോടി രൂപയുടെ കരാറിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന ആദ്യബാച്ച് ഹെലികോപ്ടറുകളാണ് ഇവ. ആകെ ആറ് ഹെലികോപ്ടറുകൾക്കാണ് കരാർ ഒപ്പിട്ടത്. കഴിഞ്ഞവർഷം മെയ്- ജൂൺ മാസത്തിൽ ആദ്യബാച്ച് കോപ്ടറുകൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പല കാരണങ്ങൾ കൊണ്ട് അത് നീണ്ടുപോവുകയായിരുന്നു. അമേരിക്കയുടെ ഭാഗത്തുള്ള സാങ്കേതിക പ്രശ്നങ്ങളാണ് പ്രധാന കാരണമായതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയില്ല.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിൽ സൈനിക ശേഷി വർദ്ധിപ്പിക്കാനുള്ള നീക്കം രാജ്യം ശക്തമാക്കിയിരിക്കെയാണ് അതിന് കൂടുതൽ കരുത്തുപകർന്ന് അപ്പാച്ചെ എത്തുന്നത്. കരസേനയുടെ ഭാഗമായ ആർമി ഏവിയേഷൻ കോർപ്‌സിനുവേണ്ടിയാണ് (കരയാക്രമണം നടക്കുമ്പോൾ ആകാശത്തുനിന്ന് സൈന്യത്തിന് എല്ലാവിധ പിന്തുണയും ലഭ്യമാക്കുക എന്നതാണ് ആർമി ഏവിയേഷൻ കോർപ്സിന്റെ പ്രധാന ഉത്തരവാദിത്തം) ഇവ വാങ്ങുന്നത്. കഴിഞ്ഞവർഷം മാർച്ചിൽത്തന്നെ ആർമി ഏവിയേഷൻ കോർപ്‌സ് ജോധ്പൂരിൽ അപ്പാച്ചെയുടെ സ്‌ക്വാഡ്രണ്‍ ആരംഭിച്ചിരുന്നതാണ്. രണ്ടാമത്തെ ബാച്ചിലെ മൂന്ന് ഹെലികോപ്ടറുകൾ ഈ വർഷം അവസാനത്തോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അപ്പാച്ചെ എത്തുന്നതോടെ ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് പതിന്മടങ്ങ് വർദ്ധിക്കും. ഫയർ പവർ, കൃത്യമായ ലക്ഷ്യം കാണാനുളള കഴിവ്,അത്യാധുനിക സെൻസറുകൾ, രാത്രിയിലും യുദ്ധം ചെയ്യാനുള്ള സംവിധാനങ്ങൾ, ഹെൽഫയർ മിസൈലുകൾ, സ്റ്റിംഗർ എയർ ടു എയർ മിസൈലുകൾ എന്നിവ വഹിക്കാനുള്ള ശേഷി തുടങ്ങിയവയാണ് അപ്പാച്ചെയുടെ എടുത്തുപറയത്തക്ക പ്രത്യേകതകൾ. അതിനാൽത്തന്നെ പറക്കും ടാങ്ക് എന്ന വിളിപ്പേരും ഇവയ്ക്കുണ്ട്. ഇന്ത്യൻ സൈന്യം 2015ല്‍ ഒപ്പിട്ട കരാർ പ്രകാരം ലഭിച്ച അപ്പാച്ചെ ഹെലികോപ്‌ടറുകൾ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. അതിനെക്കാൾ മികവുറ്റതാണ് ഇപ്പോൾ ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |