കട്ടപ്പന: 2006ൽ ഫെഡറൽ ബാങ്ക് കട്ടപ്പന ശാഖയിൽ 50 ഗ്രാം മുക്കുപണ്ടം പണയം വച്ചു 25,000 രൂപ തട്ടിയെടുത്ത കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ സ്ത്രീ 19 വർഷങ്ങൾക്ക് ശേഷം പിടിയിൽ. തങ്കമണി പാലോളിൽ ബിനീത തങ്കപ്പനാണ് (49) പിടിയിലായത്. 2006ൽ അറസ്റ്റിലായ യുവതി ജ്യാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയതിനെ തുടർന്ന് കട്ടപ്പന കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 19 വർഷമായി പൊലീസിനെ കബളിപ്പിച്ചു വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. പഴയ തെളിയാത്ത കേസുകൾ അന്വേഷിക്കുന്നതിനിടെ ബിനീതയെക്കുറിച്ചുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇടുക്കി ഡി.സി.ആർ.ബി ഡിവൈ.എസ്.പി കെ.ആർ. ബിജുവിന്റെയും കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം നെടുമ്പാശ്ശേരിക്കടുത്തുള്ള കാരകുന്നത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. 19 വർഷമായി യുവതിയെ പൊലീസ് തിരഞ്ഞു വരികയായിരുന്നു. ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റ നിർദേശാനുസരം കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോൻ, ഡി.സി.ആർ.ബി ഇടുക്കി ഡിവൈ.എസ്.പി കെ.ആർ. ബിജു, എസ്.സി.പി.ഒ ജയേഷ് മോൻ, ജോബിൻ ജോസ്, വനിതാ എസ്.സി.പി.ഒ വി.വി. സബീന ബീവി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കട്ടപ്പന കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |