കൊച്ചി: ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ സുകാന്ത് സുരേഷിന് ജാമ്യം അനുവദിച്ച് കോടതി. അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങൾ പൂർത്തിയായതിനാൽ പ്രതിയെ ഇനിയും കസ്റ്റഡിയിൽ സൂക്ഷിക്കേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് ഹെെക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന ജാമ്യവ്യവസ്ഥയും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ചുമത്തി.
മാർച്ച് 24നാണ് തിരുവനന്തപുരം പേട്ടയിലെ റെയിൽവേ ട്രാക്കിൽ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മകളുടെ മരണത്തിന് പിന്നിൽ സുഹൃത്തായ സുകാന്താണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. അസ്വാഭാവിക മരണത്തിനാണ് പൊലീസ് ആദ്യം കേസെടുത്തത്. അന്വേഷണം ആരംഭിച്ചതോടെ സുകാന്തും കുടുംബവും ഒളിവിൽ പോയി. ഇതിനിടെ മകൾ ലൈംഗിക ചൂഷണത്തിന് ഇരയായെന്നതിനുള്ള തെളിവുകൾ യുവതിയുടെ പിതാവ് പൊലീസിന് നൽകി. തുടർന്ന് സുകാന്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു. ഒളിവിൽ പോയ സുകാന്തിന്റെ മുൻകൂർ ജാമ്യം കോടതി നിരസിച്ചതോടെ ഇയാൾ കീഴടങ്ങി.
കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത് വാദിച്ചു. അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങളെല്ലാം പൂർത്തിയായ സാഹചര്യത്തിൽ ഇനിയും കസ്റ്റഡിയിൽ സൂക്ഷിക്കേണ്ട കാര്യമില്ലെന്നും സുകാന്ത് വാദിച്ചു. ഫോൺ ഫൊറൻസിക് പരിശോധനയ്‌ക്കായി നൽകിയിരിക്കുകയാണെന്നും ഇതിന്റെ ഫലം കിട്ടിയതിന് ശേഷം അതുമായി ചേർത്തുവച്ച് പ്രതിയെ ചോദ്യം ചെയ്യണമെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും പോസിക്യൂഷൻ വാദിച്ചു. എന്നാൽ ജാമ്യം അനുവദിക്കാനായിരുന്നു കോടതിയുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |