കോട്ടയം : തുടർച്ചയായ വെള്ളപ്പൊക്കത്തിൽ മണ്ണും, എക്കലും അടിഞ്ഞ് വേമ്പനാട്ടുകായലിന്റെ അടിത്തട്ട് കലങ്ങിയതോടെ കരിമീനും കക്കയും കിട്ടാക്കനിയായി. വെള്ളത്തിനടിയിലേക്ക് ഊളിയിട്ട് ചെളിയിൽ താഴ്ന്ന കരിമീൻ പിടിക്കുന്നത് മത്സ്യതൊഴിലാളികൾ പരമ്പരാഗത രീതിയിലാണ് (വെള്ള വലിക്കൽ ). എന്നാൽ കലക്കലായതിനാൽ മുങ്ങിത്താഴുമ്പോൾ കരിമീനെ കണ്ടത്താനാകുന്നില്ല. യമഹ ഘടിപ്പിച്ച വള്ളവുമായി പോകുന്ന തൊഴിലാളികൾക്ക് ഇന്ധന ചെലവിനുള്ള കരിമീൻ പോലും കിട്ടുന്നില്ല. വേമ്പനാട്ടു കായലിൽ കക്കയും സമൃദ്ധമാണെങ്കിലും കാര്യമായി ലഭിക്കുന്നില്ല.
തണ്ണീർമുക്കം ബണ്ട് തുറന്നു കിടക്കുകയാണ്. ഒഴുക്കുമുണ്ട്. വൻ തോതിൽ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞു കിടക്കുന്നതാണ് പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് പറയുന്നത്. കായലിന്റെ ആഴം കുറഞ്ഞതോടെ ഒഴുക്കിൽ ചെളി ഇളകിയെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. ആദ്യമാണിതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
പൊള്ളിക്കും വില, 600 തൊട്ടു
കരിമീൻ കൂടുതൽ ലഭ്യമായിരുന്നപ്പോൾ വലിപ്പമനുസരിച്ച് കിലോയ്ക്ക് 300- 450 രൂപയ്ക്ക് ലഭിച്ചിരുന്നത് ഇപ്പോൾ സൊസൈറ്റിയിൽ 450- 550 രൂപ വരെയായി. പൊതു വിപണിയിൽ 600 ന് മുകളിലാണ്. കായൽ വറ്റ, മുരശ്, ചെമ്മീൻ ,പൂമീൻ, വാള, കൂരി എന്നിവയുടെ ലഭ്യതയും കുറഞ്ഞതോടെ ഇവയുടെ വിലയും 450 ന് മുകളിലായി.
''തണ്ണീർമുക്കം ബണ്ട് തുറക്കുമ്പോൾ മുൻപൊക്കെ ചാകരയായിരുന്നു. ഈ വർഷം ഒഴുക്കില്ലാതിരുന്നതിനാൽ കാര്യമായൊന്നും ലഭിച്ചില്ല. മത്സ്യ തൊഴിലാളി കുടുംബങ്ങളെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര സഹായം അനുവദിക്കണം. ആഴംകൂട്ടാൻ ഡ്രഡ്ജിഗ് നടത്തി പ്ലാസ്റ്റിക് മാലിന്യമടക്കം നീക്കം ചെയ്യണം.
-പുഷ്കരൻ (മത്സ്യത്തൊഴിലാളി )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |