വെള്ളറട: ജീവിതത്തിൽ ഒരിക്കൽപോലും മദ്യപിക്കാത്ത കെ.എസ്.ആർ.ടി.സി വെള്ളറട ഡിപ്പോയിലെ ഡ്രൈവർ മലയൻകാവ് സ്വദേശി സുനി.വിയെ ബ്രെത്തലൈസർ ചതിച്ചു. രാവിലെ ഡ്യൂട്ടിക്കെത്തിയപ്പോൾ അധികൃതർ ബ്രെത്തലൈസറിൽ ഊതിച്ചു. അതിൽ കാണിച്ചത് 10 പോയിന്റ്. സുനി മദ്യപിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഡിപ്പോ അധികൃതർ ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിറുത്തി.
66 പേരെ പരിശോധിച്ചതിൽ സുനി മാത്രമാണ് കുടുങ്ങിയത്. മദ്യപിച്ചിട്ടില്ലെന്ന് സുനി ആണയിട്ട് പറഞ്ഞിട്ടും അധികൃതർ ചൊവിക്കൊണ്ടില്ല. ആകെ കുടിച്ചത് ഗ്രാമ്പൂ വെള്ളമാണെന്ന് പറഞ്ഞിട്ടും ഫലമുണ്ടായില്ല. ഡ്യൂട്ടിക്കായി വീട്ടിൽ നിന്ന് ഇറങ്ങിയപ്പോഴാണ് ഗ്രാമ്പൂവിട്ട് തിളപ്പിച്ച വെള്ളം കുടിച്ചത്. അധികൃതർ വഴങ്ങില്ലെന്നായതോടെ സുനി വെള്ളറട പൊലീസിൽ പരാതി നൽകി. പൊലീസ് സ്റ്റേഷനിലെ ബ്രെത്തലൈസറിൽ പരിശോധിച്ചപ്പോൾ പോയിന്റ് സീറോ. അതോടെ സുനി മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു. ചതിച്ചത് ഗ്രാമ്പൂ വെള്ളം. ഡിപ്പോയിലെ ബ്രെത്തലൈസർ നൽകിയത് എട്ടിന്റെ പണി.
മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞിട്ടും ഡ്യൂട്ടിക്ക് അയയ്ക്കാൻ പറ്റില്ലെന്ന നിലപാടിലായിരുന്നു ഡിപ്പോ അധികൃതർ. ഇതോടെ പുലർച്ചെ അഞ്ചിന് വെള്ളറടയിൽ നിന്നും കോവിലുവിള വഴി പോകേണ്ട സർവീസും മുടങ്ങി. തുടർന്ന് സുനി കൺട്രോളിംഗ് ഇൻസ്പെക്ടറുടെ ഓഫീസിനു മുന്നിൽ സമരം നടത്തി. പന്തളത്തെ ഡിപ്പോയിൽ നടത്തിയ പരിശോധനയിൽ ചക്കപ്പഴം കഴിച്ച നാലുപേരെ സമാന രീതിയിൽ ബ്രെത്തലൈസർ കുടുക്കിയിരുന്നു.
ബ്രെത്തലൈസർ പരിശോധന:
തുടക്കത്തിൽ റീഡിംഗ്
പൂജ്യം എന്ന് ഉറപ്പാക്കണം
കൊച്ചി: പൊലീസിന്റെ ബ്രെത്തലൈസർ ഉപകരണത്തിൽ ഓരോ പരിശോധനയ്ക്ക് മുമ്പും റീഡിംഗ് 'പൂജ്യം" ആണെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. അല്ലാത്തപക്ഷം, മുൻ പരിശോധനയുടെ കണങ്ങൾ അവശേഷിക്കാൻ സാദ്ധ്യതയുണ്ടെന്നും മദ്യപിച്ചു വാഹനമോടിച്ചെന്ന് ആരോപിക്കപ്പെടുന്നവരുടെ പരിശോധന ആധികാരികമാകില്ലെന്നും കോടതി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർക്ക് ഇതിനെക്കുറിച്ച് അവബോധം നൽകാൻ ഡി.ജി.പി സർക്കുലർ ഇറക്കണം. വിമാന ജീവനക്കാരുടെ പരിശോധന സംബന്ധിച്ച് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ഇറക്കിയ സർക്കുലർ മാതൃകയാക്കാം. പൊലീസ് നടപടിക്രമങ്ങളിലെ പിഴവുകൾ ചൂണ്ടിക്കാട്ടി ഹർജി നൽകിയ തിരുവനന്തപുരം ബാലരാമപുരം സ്വദേശിക്കെതിരായ കേസ് ഭാഗികമായി റദ്ദാക്കിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്. ഹർജിക്കാരൻ 2024 ഡിസംബർ 30 ന് മദ്യപിച്ച് ഇരുചക്രവാഹനം ഓടിച്ചെന്നാരോപിച്ച് തിരുവനന്തപുരം മെഡി.കോളേജ് പൊലീസാണ് കേസെടുത്തത്. ബ്ളാങ്ക് ടെസ്റ്റിലെയും യഥാർത്ഥ ടെസ്റ്റിലെയും റീഡിംഗിലെ അപാകത ചൂണ്ടിക്കാട്ടിയുള്ള ഹർജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |