മുംബയ്: ആശുപത്രിയിൽ റിസപ്‌ഷനിസ്റ്റായ യുവതിയെ ക്രൂരമായി മർദിച്ച് വലിച്ചിഴച്ച് രോഗി. മഹാരാഷ്‌ട്രയിലെ താനെയിലുള്ള ശ്രീ ബാൽ ചികിത്സാലയ എന്ന സ്വകാര്യ ആശുപത്രിയിലാണ് സംഭവം. അപ്പോയിന്റ്‌മെന്റ് ഇല്ലാതെ ഡോക്‌ടറുടെ ചേംബറിൽ പ്രവേശിക്കാൻ അനുവദിക്കാത്തതിനാണ് റിസപ്‌ഷനിസ്റ്റായ സൊണാലി പ്രദീപ് കലാസാരെയെ (26) രോഗിയായ ഗോകുൽ ക്രൂരമായി ആക്രമിച്ചത്.
ആശുപത്രിയിലെത്തിയപ്പോൾ ഗോകുൽ മദ്യപിച്ചിരുന്നു എന്നാണ് വിവരം. ഇയാൾ ഡോക്‌ടറുടെ ക്യാബിനിലേക്ക് കടക്കാൻ ശ്രമിച്ചു. ഒരു മീറ്റിംഗ് നടക്കുന്നതിനാൽ ആരെയും കടത്തിവിടരുതെന്ന് ഡോക്‌ടർ നിർദേശിച്ചിരുന്നു. അതിനാൽ സൊണാലി ഇയാളെ തടഞ്ഞു. തുടർന്നാണ് സൊണാലിയെ ഗോകുൽ ശക്തിയിൽ ചവിട്ടുകയും മുടിയിൽ പിടിച്ച് വലിച്ചിഴയ്‌ക്കുകയും ചെയ്‌തു. ആശുപത്രിയിലെ ജീവനക്കാരും മറ്റ് രോഗികളും ചേർന്നാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സൊണാലി മൻപാഡ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഗോകുലിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ആക്രമണം, അശ്ലീല ഭാഷ ഉപയോഗിക്കൽ, സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.
ഇപ്പോൾ കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ സുഹാസ് ഹെമാഡെ പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിർമ്മാൺ സേന അംഗങ്ങളും മൻപാഡ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |