ദിവ്യ ദേശ്മുഖിന് പിന്നാലെ കൊനേരു ഹംപിയും വനിതാ ചെസ് ലോകകപ്പ് ഫൈനലിൽ
ഇന്ത്യൻ താരങ്ങൾ വനിതാ ലോകകപ്പ് ഫൈനലിൽ എത്തുന്നത് ഇതാദ്യം
ഹംപി സെമി ഫൈനൽ ടൈ ബ്രേക്കറിൽ കീഴടക്കിയത് ലീ ടിംഗ് ജീയെ
ബാത്തുമി : ജോർജിയയിലെ ബാത്തുമിയിൽ ഇന്നലെ പിറന്നത് ഇന്ത്യൻ ചെസിന്റെ സുവർണമുഹൂർത്തം. വനിതാ ലോകകപ്പിന്റെ ഫൈനലിലേക്ക് രണ്ട് ഇന്ത്യൻ താരങ്ങൾ പ്രവേശിച്ചതോടെ ചരിത്രത്തിലാദ്യമായി ലോകകപ്പ് ഇന്ത്യയിലേക്ക് എത്തുമെന്നുറപ്പായി. 19കാരി ദിവ്യ ദേശ്മുഖും 38കാരി കൊനേരു ഹംപിയുമാണ് ഫൈനലിലെത്തിയിരിക്കുന്നത്. വനിതാ ചെസിലെ ചൈനീസ് ആധിപത്യത്തെ കടപുഴക്കിയെറിഞ്ഞാണ് ഇരുവരുടേയും ഫൈനൽ പോരാട്ടം.
കഴിഞ്ഞ ദിവസം മുൻ ലോകചാമ്പ്യൻ ടാൻ സോംഗ്ഇയെ സെമിയിൽ കീഴടക്കി ദിവ്യയാണ് ആദ്യം ഫൈനലിലെത്തിയത്. ഇന്നലെ ചൈനീസ് താരം ലീ ടിംഗ് ജീയ്ക്ക് എതിരായ സെമിഫൈനലിലെ ടൈബ്രേക്കറിൽ വിജയിച്ചാണ് ഹംപി ഫൈനലിലെത്തിയത്. സെമി ഫൈനലിന്റെ ആദ്യ രണ്ട് ഗെയിമുകളും സമനിലയിൽ പിരിഞ്ഞതിനെത്തുടർന്നാണ് ഇന്നലെ ടൈബ്രേക്കർ വേണ്ടിവന്നത്. ടൈബ്രേക്കറിന്റെ 10 മിനിട്ട് വീതമുള്ള ആദ്യ രണ്ട് ഗെയിമുകളും സമനിലയിലാണ് പിരിഞ്ഞത്. തുടർന്ന് അഞ്ചുമിനിട്ട് ദൈർഘ്യമുള്ള രണ്ട് പോരാട്ടങ്ങൾ നടന്നു. ഇതിൽ ആദ്യത്തേതിൽ ലീ ടിംഗ്ജീ വിജയിച്ചു. എന്നാൽ രണ്ടാം ഗെയിമിൽ ഹംപി വിജയം നേടി തിരിച്ചടിച്ചതോടെ മൂന്ന് മിനിട്ട് ദൈർഘ്യമുള്ള ടൈബ്രേക്കറിലേക്ക് കടന്നു. ഇതിൽ ആദ്യത്തേതിൽ ഹംപി ജയിച്ചതോടെ ചൈനീസ് താരം പ്രതിരോധത്തിലായി. അടുത്തഗെയിമിൽ കൂടി ഹംപി വിജയം കണ്ടതോടെ ചരിത്രം പിറന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |