ന്യൂഡൽഹി : നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടക്കാതെ മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വച്ചുതാമസിപ്പിച്ചതിനെതിരെ കേരളം സമർപ്പിച്ച രണ്ടു ഹർജികൾ പിൻവലിക്കാൻ കേരളത്തിന് സുപ്രീംകോടതിയുടെ അനുമതി.
നിയമസഭ പാസാക്കി അയക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച തമിഴ്നാട് കേസിലെ വിധി കേരളത്തിനും ബാധകമാണെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നിലപാട്. അതാണ് നിലപാടെങ്കിൽ,അക്കാര്യത്തിൽ വാദം കേൾക്കണമെന്നും ഹർജി പിൻവലിക്കാൻ അനുവദിക്കരുതെന്നും കേന്ദ്രത്തിനു വേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട രാഷ്ട്രപതിയുടെ റഫറൻസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്. ഹർജികൾ അതിനൊപ്പം പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, യാതൊരു ഉപാധിയും ഇല്ലാതെ പിൻവലിക്കുകയാണെന്ന് കേരളത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ ബോധിപ്പിച്ചു. ഇതോടെ ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, എ.എസ്. ചന്ദുർകർ എന്നിവരടങ്ങിയ ബെഞ്ച് കേരളത്തിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു.
രാഷ്ട്രപതിയുടെ റഫറൻസ് നിലനിൽക്കില്ലെന്ന് കേരളം ഭരണഘടനാ ബെഞ്ചിനെ അറിയിച്ചിട്ടുണ്ട്. ആ കേസിൽ കേരളം സത്യവാങ്മൂലം സമർപ്പിക്കുമെന്നാണ് സൂചന. ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് ഭരണഘടനയിൽ സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിൽ ജുഡീഷ്യൽ ഉത്തരവുകൾ വഴി അതിനു കഴിയുമോ, ഭരണഘടനയിലെ 142ാം അനുച്ഛേദം സുപ്രീംകോടതിക്ക് നൽകിയിരിക്കുന്ന സവിശേഷാധികാരത്തിന് പരിമിതികളില്ലേ തുടങ്ങി 14 ചോദ്യങ്ങളാണ് രാഷ്ട്രപതി ഉന്നയിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |