ന്യൂഡൽഹി : ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ പൊലീസിനെതിരെ നിർണായക വെളിപ്പെടുത്തലുമായി കന്യാസ്ത്രീകൾക്കൊപ്പം ഉണ്ടായിരുന്ന പെൺകുട്ടികൾ. ആരും നിർബന്ധിച്ചില്ലെന്നും ഇറങ്ങിത്തിരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും പെൺകുട്ടികൾ പറഞ്ഞു. പൊലീസ് പറയുന്നത് വ്യാജമാണ്. അകാരണമായി പൊലീസ് ആക്രമിച്ചെന്നും ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പെൺകുട്ടികൾ വ്യക്തമാക്കി.
അഞ്ച് വർഷമായി ക്രിസ്തുമതത്തിൽ വിശ്വസിക്കുന്നു. ബജ്റംഗ്‌ദൾ പ്രവർത്തകർ കന്യാസ്ത്രീകൾക്കെതിരെ മൊഴി കൊടുക്കാൻ നിർബന്ധിച്ചു. റെയിൽവേ സ്റ്റേഷനിൽ വച്ച് ആക്രമിച്ചു. കന്യാസ്ത്രീകൾക്ക് നീതി ലഭിക്കണം. ജോലിക്ക് വേണ്ടിയാണ് മാതാപിതാക്കളുടെ സമ്മതത്തോടെ പോയത് പൊലീസ് ഞങ്ങൾ പറഞ്ഞത് കേൾക്കാതെയാണ് മതപരിവർത്തനം ഉൾപ്പെടുത്തിയതെന്നും പെൺകുട്ടികൾ പറഞ്ഞു. മൊഴിയിൽ പറയാത്ത കാര്യങ്ങൾ പൊലീസ് രേഖപ്പെടുത്തിയെന്നും പെൺകുട്ടികൾ ആരോപിച്ചു.
അതേസമയം മലയാളി കന്യാസ്‌ത്രീകൾക്ക് ജാമ്യം നൽകാനുള്ള നടപടി സ്വീകരിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇന്നോ നാളെയോ ജാമ്യം ലഭിക്കുമെന്നും ഇതിനെ ഛത്തീസ്‌ഗഡ് സർക്കാർ എതിർക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി. യുഡിഎഫ്, എൽഡിഎഫ് എംപിമാർ അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇവരോടാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ജാമ്യാപേക്ഷ എൻഐഎ കോടതിയിലേക്ക് വിടേണ്ട ആവശ്യം ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയിൽ നിന്ന് അമിത് ഷാ നേരത്തേ വിവരങ്ങൾ തേടിയിരുന്നു. എംപിമാർ നൽകിയ പരാതി പ്രധാനമന്ത്രിയുടെ ഓഫീസ് അമിത് ഷായ്ക്ക് കൈമാറിയിരുന്നു. അമിത് ഷാ പ്രധാനമന്ത്രിയുമായി വിഷയം ചർച്ച ചെയ്‌തെന്നും സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |