തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ ബഡ്ജറ്റ് പാസാക്കാൻ വൈസ്ചാൻസലർ ഇന്നലെ സിൻഡിക്കേറ്റ് യോഗം വിളിച്ചെങ്കിലും ക്വോറം തികയാത്തതിനാൽ ചേരാനായില്ല. വൈസ് ചാൻസലർ ഡോ.കെ.ശിവപ്രസാദ്, രജിസ്ട്രാർ ജി. ഗോപിൻ, രണ്ട് ഡീനുമാർ എന്നിവർ മാത്രമാണെത്തിയത്. ക്വോറം തികയാൻ അഞ്ചു പേർ വേണമായിരുന്നു. സർക്കാർ പ്രതിനിധികളായ ഉന്നതവിദ്യാഭ്യാസ, ധനകാര്യ സെക്രട്ടറിമാരും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറും വിട്ടുനിന്നു. ഒന്നരലക്ഷത്തോളം കുട്ടികൾക്ക് പരീക്ഷനടത്താനും സർട്ടിഫിക്കറ്റ് നൽകാനും പണമില്ലാതാവുകയും ശമ്പളവും പെൻഷനും മുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് വി.സി സിൻഡിക്കേറ്റ് വിളിച്ചത്. നേരത്ത് ബഡ്ജറ്റ് പാസാക്കാൻ വിളിച്ച സ്റ്റാറ്റ്യൂട്ടറി ഫിനാൻസ് കമ്മിറ്റിയും ക്വോറം തികയാത്തതിനാൽ ചേരാനായിരുന്നില്ല. നേരത്തേ മൂന്നുവട്ടം വി.സി സിൻഡിക്കേറ്റ് യോഗം വിളിച്ചെങ്കിലും ക്വോറം തികഞ്ഞിരുന്നില്ല. ഇന്നലെ സിൻഡിക്കേറ്റ് യോഗം ചേർന്ന് ബഡ്ജറ്റ് പാസാക്കിയിരുന്നെങ്കിൽ ബോർഡ് ഒഫ് ഗവേണേസ് യോഗത്തിൽ വച്ച് ബഡ്ജറ്റ് അംഗീകരിക്കാനാവുമായിരുന്നു.
ബഡ്ജറ്റ് പാസാക്കാത്തതിനാൽ ദൈനംദിന ചെലവുകൾക്കുപോലും പണമില്ല. പരീക്ഷയ്ക്കടക്കം സോഫ്‌റ്റ്‌വെയർ സേവനംനൽകുന്ന സ്വകാര്യകമ്പനിക്ക് പ്രതിമാസം 86ലക്ഷം നൽകേണ്ടതാണ്. 2മാസം കുടിശികയായി. ഇതോടെ പരീക്ഷാനടത്തിപ്പും പ്രതിസന്ധിയിലാണ്. ബിരുദസർട്ടിഫിക്കറ്റുകൾ അച്ചടിക്കാനും വിതരണം ചെയ്യുന്ന തപാൽവകുപ്പിന് നൽകാനും പണമില്ല. കഴിഞ്ഞമാസത്തെ തപാൽചാർജ്ജ് നൽകിയില്ലെങ്കിൽ സർട്ടിഫിക്കറ്റ് വിതരണം നിലയ്ക്കും. ഇ-ഗവേണേൻസ് പദ്ധതിയുടെ സെർവർ നൽകുന്ന ആമസോൺക്ലൗഡിനുള്ള ലൈസൻസ് ഫീസും മുടങ്ങി. കെ-ഫോണടക്കം 3ഇന്റർനെറ്റ് സേവനദാതാക്കൾക്കും കടമാണ്. ഇത് മുടങ്ങിയാൽ പരീക്ഷാഫലപ്രഖ്യാപനവും മൂല്യനിർണയവുമെല്ലാം അവതാളത്തിലാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |