തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ ശക്തമാകുന്നത് കണക്കിലെടുത്ത് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് ഓറഞ്ച് അലർട്ടുള്ളത്. അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പുറപ്പെടുവിച്ചു. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
അതേസമയം, അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ ചില നദികളിൽ സംസ്ഥാന ജലസേചന വകുപ്പ് മഞ്ഞ അലർട്ട് പുറപ്പെടുവിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.
തിരുവനന്തപുരം : വാമനപുരം (മൈലമൂട് സ്റ്റേഷൻ)
പത്തനംതിട്ട : അച്ചൻകോവിൽ (കല്ലേലി, കോന്നി ജിഡി സ്റ്റേഷൻ)
പാലക്കാട് : ഭാരതപുഴ (വണ്ടാഴി സ്റ്റേഷൻ)
തൃശൂർ :ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷൻ)
യാതൊരു കാരണവശാലും ഈ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്ന് ജലസേചന വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാദ്ധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും നിർദേശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |