മലപ്പുറം: നിലമ്പൂരിൽ നവ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മണലോടിയിൽ താമസിക്കുന്ന രാജേഷ് (23), ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്. ഇരുവരും തമ്മിൽ ചില കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും രാജേഷുമായി അമൃതയുടെ കുടുംബം നല്ല ബന്ധത്തിലായിരുന്നില്ലെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. രണ്ട് മാസം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. രാജേഷിനെ വിഷം ഉള്ളിൽ ചെന്ന് മരിച്ചനിലയിലാണ് കണ്ടെത്തിയത്. അമൃതയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം.
അരീക്കോട്ട് ബന്ധുവീട്ടിൽ പോയിരിക്കുകയായിരുന്നു അമൃത. മൂന്ന് ദിവസത്തിന് ശേഷം വീട്ടിൽ മടങ്ങിയെത്തിയ അമൃത മുറിതുറന്ന് നോക്കിയപ്പോഴാണ് രാജേഷിനെ മരിച്ചനിലയിൽ കണ്ടത്. ഭയന്നുപോയ അമൃത രാജേഷിന്റെ അമ്മയെ വിളിച്ചു. പിന്നാലെ രാജേഷിന്റെ അമ്മ അമൃതയെ അവിടെ നിർത്തി അയൽപക്കക്കാരെ വിവരമറിയിക്കാൻ പുറത്തേക്ക് ഓടി. ഈ സമയത്താണ് അമൃത തൂങ്ങി മരിച്ചത്. മിനിറ്റുകൾക്കുള്ളിൽ അമൃതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇരുവരുടെയും മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |