ന്യൂഡൽഹി: അഭിനയം വിട്ട് സജീവ രാഷ്ട്രീയത്തിലേയ്ക്കിറങ്ങിയ തമിഴക വെട്രി കഴകം (ടി.വി.കെ) പ്രസിഡന്റ് വിജയ് 2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മധുര ഈസ്റ്റിൽ നിന്ന് മത്സരിക്കും. വ്യാഴാഴ്ച മധുരയിൽ നടന്ന ടി.വി.കെയുടെ രണ്ടാം സംസ്ഥാന സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. ഭരണകക്ഷിയായ ഡി.എം.കെയെ രൂക്ഷമായ ഭാഷയിൽ കടന്നാക്രമിക്കുന്നതായിരുന്നു വിജയ്‌യുടെ പ്രസംഗം. തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി ഡി.എം.കെയ്ക്ക് വലിയ വെല്ലുവിളി ഉയർത്തുമെന്നും വിജയ് പറഞ്ഞു.
' ഒരു സിംഹത്തിന് ആൾക്കൂട്ടത്തിൽ എങ്ങനെ ജീവിക്കണമെന്നറിയുന്നത് പോലെ തന്നെ ഒറ്റയ്ക്ക് എങ്ങനെ ജീവിക്കണമെന്നും അറിയാം. അത് വ്യത്യസ്തനായി തുടരുന്നു. സിംഹം പുറത്തിറങ്ങുന്നത് വേട്ടയാടാനാണ്, വിനോദത്തിനല്ല'. വിജയ് കൂട്ടിച്ചേർത്തു.
ഡി.എം.കെയ്ക്കും പ്രതിപക്ഷമായ എ.ഐ.ഡി.എം.കെയ്ക്കും ഒരു ബദലായാണ് 2024ൽ വിജയ് ടി.വി.കെ രൂപീകരിച്ചത്, എന്നാൽ, പ്രധാന എതിരാളികളായി ഭരണകക്ഷിയായ ഡി.എം.കെയെ മാത്രം തിരഞ്ഞെടുത്തു. 'പ്രത്യയശാസ്ത്രപരമായി നമ്മുടെ ഏക ശത്രു ബി.ജെ.പി.യാണ്. ഏക രാഷ്ട്രീയ ശത്രു ഡി.എം.കെയും. ടി.വി.കെ വെറും ചില രാഷ്ട്രീയ നേട്ടങ്ങൾക്കായി ആരംഭിച്ച പാർട്ടിയല്ലെ'ന്നും അദ്ദേഹം പറഞ്ഞു.
തമിഴ് നാട് രാഷ്ട്രീയത്തിലെ വെറുമൊരു കടന്ന് കയറ്റക്കാരല്ല തങ്ങളുടെ പാർട്ടിയെന്നും വ്യക്തമായ ലക്ഷ്യം അത് ഉൾക്കൊള്ളുന്നുണ്ടെന്നും വിജയ് പറഞ്ഞു. ' ടി.വി.കെ ഒരു രാഷ്ട്രീയക്കളിയുടെയും ഭാഗമല്ല, അതൊരു പ്രത്യയശാസ്ത്രമാണ്. ഇത് വെറും പബ്ളിസിറ്രിക്ക് വേണ്ടിയുള്ള പ്രസംഗമല്ല, അധികാരത്തിലിരിക്കുന്നവർക്കുള്ള മുന്നറിയിപ്പാണിത്. ഞങ്ങൾ എത്തിയിരിക്കുന്നത് ആധിപത്യത്തിനാണ്. കോടിക്കണക്കിന് ജനങ്ങൾ നമുക്കൊപ്പമുണ്ട്.' 2026 ലെ ഇലക്ഷൻ ടി.വി.കെയ്ക്കും ഡി.എം.കെയ്ക്കും ഇടയ്ക്കുള്ള ശക്തമായ പോരാട്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |