നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ഭർത്താവ് തീകൊളുത്തി കൊന്ന സംഭവത്തിൽ പ്രതി വിപിൻ ഭാട്ടിക്കെതിരെ മുമ്പ് മറ്റൊരു യുവതിയും പരാതി നൽകിയിരുന്നുവെന്ന് പൊലീസ്. യുവതിയെ വിപിൻ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതിയിൽ ആരോപിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.
2024 ഒക്ടോബറിൽ ഗ്രേറ്റർ നോയിഡയിലുള്ള ജാർച്ച പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയിരുന്നത്. നിക്കിയെ വിവാഹം കഴിച്ചിട്ടും വിപിൻ പരാതിക്കാരിയുമായി ബന്ധത്തിലായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. നിക്കിയും സഹോദരിയും വിപിന്റെ അവിഹിത ബന്ധം കൈയോടെ പിടികൂടിയതോടെ വിഷയം വഷളായി. എന്നാൽ തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമത്തിൽ വിപിൻ യുവതിയെ മർദ്ദിച്ചു. തുടർന്ന് യുവതി ഇയാൾക്കെതിരെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
ആഗസ്റ്റ് 21നാണ് നിക്കിയെ (28) മകന്റെ മുന്നിലിട്ട് വിപിൻ തീകൊളുത്തിയത്. തുടർന്ന് നിക്കിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വിപിനും മറ്റൊരു സ്ത്രീയും ചേർന്ന് നിക്കിയുടെ മുടിയിൽ പിടിച്ച് വലിക്കുന്നതും ഉപദ്രവിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. അതേസമയം, സംഭവത്തിൽ കുറ്റബോധമില്ലെന്നും നിക്കി സ്വയം മരിച്ചതാണെന്നും ആശുപത്രിയിൽ വച്ച് വിപിൻ പറഞ്ഞിരുന്നു. വ്യാഴാഴ്ച ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് നിക്കി മരിച്ചത്. തുടർന്നാണ് വിപിനെ അറസ്റ്റ് ചെയ്തത്.
വിപിനും അമ്മ ദയയും ചേർന്ന് സ്ത്രീധനത്തിന്റെ പേരിൽ നിക്കിയെ തീകൊളുത്തിയതെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വിപിൻ ഭാട്ടിയയ്ക്ക് നേരെ പൊലീസ് വെടിയുതിർത്തിരുന്നു . കാലിന് വെടിയേറ്റ വിപിൻ ആശുപത്രിയിൽ ചികിത്സയിലാണ്. അതിനിടെ വിപിന്റെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ ഒളിവിൽ കഴിയുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. അതേസമയം, വിപിന്റെ അച്ഛൻ സത്യവീർ, സഹോദരൻ രോഹിത് എന്നിവർ നിലവിൽ ഒളിവിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |