SignIn
Kerala Kaumudi Online
Thursday, 04 September 2025 1.31 PM IST

'അയ്യപ്പസംഗമം രാഷ്ട്രീയ കാപട്യമാണ്, ശബരിമലയെ സങ്കീർണമാക്കിയത് സർക്കാർ'; നിലപാടറിയിച്ച് യുഡിഎഫ്

Increase Font Size Decrease Font Size Print Page
vd-satheesan

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം രാഷ്ട്രീയ കാപട്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ സർക്കാർ വന്നതിനുശേഷമാണ് തീർത്ഥാടനം കൂടുതൽ സങ്കീർണമായതെന്നും അദ്ദേഹം പറഞ്ഞു. ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കുകയായിരുന്നു വിഡി സതീശൻ. യുഡിഎഫിന്റെ ചോദ്യങ്ങൾക്ക് സർക്കാർ മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'സർക്കാർ നടത്താൻ പോകുന്ന ആഗോള അയ്യപ്പസംഗമം രാഷ്ട്രീയമായ കാപട്യമാണ്. ഇത് കപടമായ അയ്യപ്പസംഗമമാണ്. ശബരിമലയെ ഏ​റ്റവും കൂടുതൽ സങ്കീർണതയിൽ എത്തിച്ചത് സിപിഎമ്മാണ്. സുപ്രീംകോടതിയുടെ വിധിയുമായി ബന്ധപ്പെട്ട് യുഡിഎഫ് കൊടുത്ത സത്യവാങ്‌മൂലം തിരുത്തിയിട്ടാണ് ആചാരലംഘനം നടത്താൻ സർക്കാർ കൂട്ടുനിന്നത്. ആ സത്യവാങ്‌മൂലം ഇപ്പോഴും നിലനിൽക്കുകയാണ്. അന്ന് ശബരിമലയിലെ ആചാരലംഘനം തടയാനായി നടത്തിയ നാമജപഘോഷയാത്ര ഉൾപ്പെടെയുളള സമാധാന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടെടുത്ത കേസുകൾ ഇതുവരെയായിട്ടും പിൻവലിക്കപ്പെട്ടിട്ടില്ല. ആ കേസുകൾ പിൻവലിക്കാൻ സർക്കാർ തയ്യാറാണോ?

ഈ സർക്കാർ വന്നതിനുശേഷമാണ് തീർത്ഥാടനം പ്രതിസന്ധിയിലായത്. ശബരിമലയുടെ വികസനവുമായി ബന്ധപ്പെട്ട് ചെറുവിരലനക്കാത്ത സർക്കാരാണിത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ 112 ഏക്കർ ഭൂമിയാണ് ശബരിമലയുടെ വികസനത്തിനായി ഏ​റ്റെടുത്തത്. ധാരാളം വികസനപ്രവർത്തനങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞ ഒമ്പതര വർഷമായി സർക്കാർ ശബരിമലയിൽ ഒന്നും ചെയ്തിട്ടില്ല. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ചില പദ്ധതികൾ കൊണ്ടുവരികയാണ്. തീർച്ചയായിട്ടും മുഖ്യമന്ത്രിയും ബന്ധപ്പെട്ടവരും ഈ ചോദ്യങ്ങൾക്ക് മറുപടി നൽകണം.

ശബരിമലയിലെ യുവതി പ്രവേശന അനുകൂല സത്യവാങ്മൂലം പിൻവലിക്കുമോ?കഴിഞ്ഞ ഏഴ് മാസമായി ഏ​റ്റവും കൂടുതൽ റീട്ടെയ്ൽ പണപ്പെരുപ്പമുളള സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. നിരന്തരമായി റേഷൻ ഉൽപ്പന്ന വിതരണം മുടങ്ങുകയാണ്. മഞ്ഞ കാർഡുളളവർക്ക് ഓണക്കി​റ്റുപോലും കൃത്യമായി ലഭിച്ചിട്ടില്ല. വിലക്കയ​റ്റം നിയന്ത്രിക്കാനുളള ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. ചോദ്യങ്ങൾക്ക് മറുപടി നൽകിയാൽ അയ്യപ്പസംഗമത്തിലേക്ക് ഞങ്ങളെ ക്ഷണിക്കാം. മതസംഘടനകൾ പങ്കെടുക്കുന്നതിലും ഞങ്ങൾക്ക് എതിർപ്പില്ല. അതൊക്കെ അവരുടെ അഭിപ്രായമാണ്. സംഘാടക സമിതിയിൽ എന്റെ പേര് ഉൾപ്പെടുത്തിയത് അനുമതി ഇല്ലാതെയാണ്'- വിഡി സതീശൻ പറഞ്ഞു.

TAGS: UDF, SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.