കൊച്ചി: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങൾക്ക് 2019ന് മുമ്പുണ്ടായിരുന്ന സ്വർണാവരണത്തെക്കുറിച്ചുള്ള രേഖകൾ കൂടി ഹാജരാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദ്ദേശം. ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ഉടൻ തിരികെ കൊണ്ടുവരാൻ അനുമതിയും നൽകി.
ദേവസ്വം വിജിലൻസ് സൂപ്രണ്ട് ഹാജരാക്കിയ രേഖകൾ പരിശോധിച്ച കോടതി 1999 മുതലേ ദ്വാരപാലക ശില്പങ്ങൾക്ക് സ്വർണാവരണമുള്ളതായി വിലയിരുത്തി. ചെമ്പുപാളികളുടെ പ്രതലത്തിലാണ് സ്വർണം പൊതിഞ്ഞിരുന്നത്. 2019ൽ ചെന്നൈയിലേക്ക് കൊണ്ടുപോയ പാളികളിൽ സ്വർണം ഉണ്ടായിരുന്നോ എന്നത് ലഭ്യമായ രേഖകളിൽ വ്യക്തമല്ല. തുടർന്നാണ് എല്ലാ രേഖകളും ഹാജരാക്കാൻ ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും ഉൾപ്പെട്ട ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്. വിഷയം നാളെ വീണ്ടും പരിഗണിക്കും.
വിജിലൻസ് എസ്.പി, ചെന്നൈ സ്മാർട്ട് ക്രിയേഷൻസിന്റെ മാർക്കറ്റിംഗ് മാനേജർ എന്നിവർ കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. ഇവരിൽ നിന്ന് വിവരങ്ങൾ തേടി. പഴയ രണ്ട് ദ്വാരപാലക ശില്പങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂം പരിശോധിക്കാനായില്ലെന്നും എല്ലാ രേഖകളും പിടിച്ചെടുക്കാനായിട്ടില്ലെന്നും
ചെന്നൈയിലേക്ക് കൊണ്ടുപോയ 12 പാളികളിൽ നാല് എണ്ണത്തിലെ സ്വർണം ഉരുക്കിയെന്നും ജോലികൾ തുടരാൻ അനുവദിക്കണമെന്നും ദേവസ്വം ബോർഡ് അഭിഭാഷകൻ ജി. ബിജു ആവശ്യപ്പെട്ടത് കോടതി അനുവദിച്ചു.
ദ്വാരപാലക ശില്പങ്ങൾക്ക് സ്വർണം പൂശി നൽകുന്നതിൽ സ്പോൺസറുടെ താത്പര്യം എന്തായിരുന്നു, 2019ലും 2025ലും എത്ര സ്വർണ്ണം ഉപയോഗിച്ചു എന്നീ വിവരങ്ങൾ അറിയിക്കണമെന്നും നിർദ്ദേശിച്ചു.
സ്വർണക്ലാഡിംഗ് ആണ് ചെയ്യുന്നതെങ്കിൽ ഒന്നര കിലോയോളം സ്വർണം വേണ്ടിവരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വർണം പൂശുകയാണെങ്കിൽ 303 ഗ്രാം മതിയാകും.
ചെന്നൈയിലെ സ്ഥാപനത്തിൽ നാനോ പ്ലേറ്റിംഗും നടത്താം. 40 വർഷം വരെ നിലനിൽക്കണമെങ്കിൽ സ്ക്വയർ ഫീറ്റിന് എട്ടു ഗ്രാം വരെ വേണ്ടിവരുമെന്നും വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |