ഇൻഡോർ: അമിത വേഗതയിലെത്തിയ ട്രക്ക് നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിലേക്കും വാഹനങ്ങളിലേക്കും പാഞ്ഞു കയറി രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇൻഡോറിലെ എയർപോർട്ട് റോഡിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്. കാൽനടയായി യത്രചെയ്തിരുന്നവരെയും ട്രക്ക് ഇടിച്ചു തെറിപ്പിച്ചു. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. അപകടത്തിൽപ്പെട്ടവർ റോഡിൽ പരിക്കേറ്റ് കിടക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
തിരക്കേറിയ റോഡിലൂടെ അമിതവേഗതയിൽ വന്ന ട്രക്ക് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഇരുചക്രവാഹനം ട്രക്കിനടിയിൽ കുടുങ്ങിയതിനെത്തുടർന്ന് വാഹനത്തിനു തീ പടർന്നു. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അമിത വേഗതയിൽ പോകുകയായിരുന്ന ട്രക്ക് ആദ്യം ഒരു സ്ത്രീയെ ഇടിച്ചിട്ട ശേഷമാണ് പിന്നീട് ബാക്കിയുള്ള വാഹനങ്ങളെയും ആളുകളെയും ഇടിച്ചു തെറുപ്പിച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഡ്രൈവർ അമിതമായി മദ്യപിച്ചാണ് വാഹനമോടിച്ചിരുന്നതെന്നും ട്രക്ക് ഡ്രൈവർ ബൈക്ക് യാത്രികരെ റോഡിലൂടെ വലിച്ചിഴച്ച് അശ്രദ്ധമായി വാഹനം ഓടിച്ചുവെന്നും പൊലീസ് സ്ഥിരീകരിച്ചു. ഡ്രൈവറെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തു വരികയാണ്. ധരംപുരിയിലെ സൊഹൈൽ എന്ന ദംരു സിംഗിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ട്രക്ക് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |