ദുബായ്: ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി. ഓപ്പണര്‍ അഭിഷേക് ശര്‍മ്മയുടെ വെടിക്കെട്ട് ബാറ്റിംഗ് 75(37) പ്രകടനമാണ് ഇന്ത്യക്ക് തുണയായത്.
എന്നാല്‍ ഒരു ഘട്ടത്തില്‍ അനായാസം 200 കടക്കുമെന്ന് തോന്നിയ ഇന്ത്യയെ ബംഗ്ലാദേശ് ബൗളര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു. ആദ്യ പത്ത് ഓവറില്‍ 96 റണ്‍സ് നേടിയ ഇന്ത്യക്ക് അടുത്ത പത്ത് ഓവറില്‍ 72 റണ്‍സ് മാത്രമാണ് നേടാനായത്.
ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ്മ - ശുബ്മാന്‍ ഗില്‍ 29(19) സഖ്യം വെടിക്കെട്ട് തുടക്കം നല്‍കിയെങ്കിലും അത് മുതലാക്കാന്‍ മദ്ധ്യനിരയ്ക്ക് കഴിഞ്ഞില്ല. ബാറ്റിംഗ് ഓര്‍ഡറില്‍ അനാവശ്യ പരീക്ഷണങ്ങളും ഇന്ത്യന്‍ സ്‌കോറിംഗ് വേഗത കുറച്ചു.
മലയാളി താരം സഞ്ജു സാംസണ് ബാറ്റിംഗിന് അവസരം ലഭിച്ചതുമില്ല. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 5(11), അക്‌സര്‍ പട്ടേല്‍ 10*(15) എന്നിവരുടെ മെല്ലെപ്പോക്കും ഇന്ത്യക്ക് തിരിച്ചടിയായി. തിലക് വര്‍മ്മ 5(7), ശിവം ദൂബെ 2(3) റണ്‍സ് വീതം നേടി പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ 38(29) നടത്തിയ ചെറുത്ത് നില്‍പ്പാണ് ഇന്ത്യന്‍ സ്‌കോര്‍ 150 കടത്തിയത്.
ബംഗ്ലാദേശിനായി റിഷാദ് ഹുസൈന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സെയ്ഫുദീന്‍, മുസ്താഫിസുര്‍ റഹ്‌മാന്‍, തന്‍സീം ഹസന്‍ സക്കീബ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അഭിഷേക് ശര്‍മ്മ റണ്ണൗട്ടാകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |