ഭോപ്പാൽ: മദ്ധ്യപ്രദേശിൽ അമ്മയുടെ മുമ്പിൽ വച്ച് അഞ്ചുവയസുകാരനെ കഴുത്തറുത്ത് കൊന്നു. ധറിലാണ് നടുക്കുന്ന സംഭവം നടന്നത്. കൊലപാതകത്തിന് പിന്നാലെ പ്രതിയെ പ്രദേശവാസികൾ മർദ്ദിച്ചുകൊന്നു. വീട്ടിൽ അതിക്രമിച്ച് കയറിയ 25കാരനാണ് വികാസ് എന്ന കുട്ടിയെ കൊലപ്പെടുത്തിയത്. മഹേഷ് എന്നയാളാണ് കൊലനടത്തിയത്. ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് വിവരം. ബൈക്കിലെത്തിയ മഹേഷ് വീട്ടിൽ കയറി മൂർച്ഛയുള്ള വസ്തു കൊണ്ട് കുട്ടിയെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്ത് മുറിച്ചുമാറ്റി.
വികാസിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മാതാവിനും വെട്ടേറ്റു. മാതാവിന്റെ നിലവിളി കേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്. പൊലീസ് എത്തുംമുൻപ് നാട്ടുകാർ പ്രതിയെ മർദ്ദിച്ചു. പൊലീസെത്തി ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മഹേഷ് മരിച്ചു. കുറ്റകൃത്യത്തെ 'അങ്ങേയറ്റം ഹൃദഭേദകം" എന്ന് വിശേഷിപ്പിച്ച ധർ പോലീസ് സൂപ്രണ്ട് മായങ്ക് അവസ്തി ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് മനസിലാകുന്നതെന്ന് അറിയിച്ചു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിനുശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുയെന്നും പൊലീസ് അറിയിച്ചു. അലിരാജ്പുർ ജില്ലയിലെ ജോബത് ബാഗ്ഡി സ്വദേശിയാണ് മഹേഷ്. ഇയാളെ ദിവസങ്ങളായി കാണാനില്ലായിരുന്നെന്നാണ് കുടുംബം പൊലീസിനോട് പറഞ്ഞത്. കൊലപാതകത്തിന് ഒരു മണിക്കൂർ മുമ്പ് അടുത്തുള്ള കടയിൽ നിന്ന് ഇയാൾ സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചിരുന്നു എന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |